തുടക്കം പാളി, ഇനി രണ്ടാമങ്കം നോക്കാം... ബംഗ്ലാദേശിനെതിരേ യുവ ഇന്ത്യ

കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിലെ ഉദ്ഘാടന മല്‍സരത്തിലേറ്റ തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് യുവ ഇന്ത്യ വീണ്ടുമിറങ്ങുന്നു. വ്യാഴാഴ്ച രാത്രി ഏഴു മണിക്ക് നടക്കുന്ന രണ്ടാമത്തെ മല്‍സരത്തില്‍ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികള്‍.  ആദ്യ കളിയില്‍ തോറ്റതിനാല്‍ ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ഇന്ത്യക്കു ജയം അനിവാര്യമാണ്. എന്നാല്‍ ലങ്കയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് കിരീടഫേവറിറ്റുകളായ ഇന്ത്യയെ തകര്‍ത്ത് പരമ്പരയില്‍ തുടക്കം കുറിക്കുകയാവും ബംഗ്ലാദേശിന്റെ ലക്ഷ്യം.  ബാറ്റിങില്‍ ആശങ്കയില്ല ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബാറ്റിങില്‍ കാര്യമായ ആശങ്കകളൊന്നുമില്ല. ആദ്യ മല്‍സരത്തില്‍ ഒമ്പത് റണ്‍സാവുമ്പോഴേക്കും രണ്ടു വിക്കറ്റ് നഷ്ടമായിട്ടും അഞ്ചു വിക്കറ്റിന് 174 റണ്‍സെന്ന മികച്ച സ്‌കോര്‍ നേടാന്‍ ഇന്ത്യക്കു കഴിഞ്ഞു. 90 റണ്‍സുമായി ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഫോമിലേക്കുയര്‍ന്നത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും  ബൗളിങ് ദുര്‍ബലം മുന്‍നിര പേസര്‍മാരായ ഭുവനേശ്വര്‍ കുമാറിന്റെയും ജസ്പ്രീത് ബുംറയുടെയും അഭാവം ആദ്യ കളിയില്‍ ഇന്ത്യന്‍ ബൗളിങില്‍ പ്രകടമായിരുന്നു. അനുഭവസമ്പത്ത് ഒട്ടുമില്ലാത്ത ഇന്ത്യന്‍ ബൗളിങ് നിരയെ ലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ തല്ലിപ്പരുവമാക്കുകയും ചെയ്തു. അന്നത്തെ വീഴ്ചകളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ബൗളര്‍മാര്‍ ഫോമിലേക്കുയര്‍ന്നില്ലെങ്കില്‍ പരമ്പരയില്‍ ഇന്ത്യയുടെ കാര്യം അവതാളത്തിലാവും  ടീമില്‍ മാറ്റം? ലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റിയില്‍ പരാജയപ്പെട്ട ടീമില്‍ ഇന്ത്യ മാറ്റം വരുത്തുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. ഒരോവറില്‍ 27 റണ്‍സ് വിട്ടുകൊടുത്ത് ലങ്കന്‍ ജയം അനായാസമാക്കിയ പേസര്‍ ശര്‍ദ്ദുല്‍ താക്കൂറിനെ മാറ്റിനിര്‍ത്തുമോയെന്ന കാര്യം വ്യക്തമല്ല. 3.3 ഓവറില്‍ വിക്കറ്റൊന്നും നേടാനാവാതെ 42 റണ്‍സാണ് താരം വിട്ടുകൊടുത്തത്. താക്കൂറിനെ ഒഴിവാക്കിയാല്‍ പകരം മറ്റൊരു പുതുമുഖമായ മുഹമ്മദ് സിറാജ് ടീമിലെത്താനാണ് സാധ്യത  അക്ഷര്‍ കളിച്ചേക്കും നിലവില്‍ ഇന്ത്യന്‍ സംഘത്തിലുള്ള ഏറ്റവും അനുഭവസമ്പത്തുള്ള സ്പിന്നറായ അക്ഷര്‍ പട്ടേലിനെ ബംഗ്ലാദേശിനെതിരേ കളിപ്പിക്കുന്നതിനെക്കുറിച്ച് രോഹിത് ആലോചിക്കുന്നുണ്ട്. പട്ടേല്‍ പ്ലെയിങ് ഇലവനിലെത്തിയാല്‍ വാഷിങ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവരിലൊരാളെ പുറത്തിരുത്തേണ്ടിവരും. എന്നാല്‍ ഇരുവരും ആദ്യ കളിയില്‍ രണ്ടു വിക്കറ്റ് വീതമെടുത്ത് തിളങ്ങിയിരുന്നു  ഷാക്വിബിനു കീഴില്‍ ബംഗ്ലാദേശ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസന്റെ നായകത്വത്തിലാണ് ബംഗ്ലാദേശ് പരമ്പരയില്‍ കളിക്കുന്നത്. ഇംറുല്‍ ഖയസ്, മുഷ്ഫിഖുര്‍ റഹീം, മഹമുദുള്ള, മുസ്തഫിസുര്‍ റഹ്മാന്‍, തമീം ഇഖ്ബാല്‍ എന്നിവരടങ്ങുന്ന ശക്തമായ ടീമുമായാണ് ബംഗ്ലാദേശിന്റെ വരവ്


0 comments:

Post a Comment