2019 ലോകകപ്പിന് ടീം

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് നിരയ്ക്ക് ഇപ്പോള്‍ ഒരല്‍പ്പം ശക്തി കൂടുതലാണ്. പേസും സ്വിംഗും സ്പിന്നുമൊക്കെ ചേര്‍ന്ന് ഒരു അവിയല്‍ പരുവം. എതിരാളികളുടെ ബാറ്റിംഗ് നിരയെ വെല്ലുവിളിക്കുന്ന ഈ ചെറുപ്പക്കാര്‍ക്ക് പിന്നില്‍ ശക്തിയായി ഒരാളുണ്ട്, ഇന്ത്യയുടെ ബൗളിംഗ് കോച്ച് ഭരത് അരുണ്‍. ബൗളര്‍മാര്‍ നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ ക്രെഡിറ്റ് വാങ്ങി കീശയിലിടാനല്ല അടുത്ത ദൗത്യത്തിനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം.  ഇംഗ്ലണ്ടില്‍ നടക്കുന്ന 2019 ക്രിക്കറ്റ് ലോകകപ്പാണ് ആ ലക്ഷ്യം. ഭുവനേശ്വര്‍ കുമാറിലും, ജസ്പ്രീത് ബൂംമ്രയിലും മികച്ച പേസര്‍മാരെ ഇന്ത്യ കണ്ടെത്തിക്കഴിഞ്ഞു. എന്നാല്‍ ഇവര്‍ക്ക് പകരം വെയ്ക്കാനും ആളെ ഒരുക്കാനാണ് കോച്ച് രവി ശാസ്ത്രിയും, ക്യാപ്റ്റന്‍ വിരാടിന്റെയും പദ്ധതി. ഇതിന്റെ ഭാഗമായി മുഹമ്മദ് സിറാജ്, ഷാര്‍ദുള്‍ താക്കൂര്‍, ജയ്‌ദേവ് ഉനകണ്ഡ് എന്നിവര്‍ ശ്രീലങ്കയില്‍ നടക്കുന്ന ടി20 പരമ്പരയില്‍ പരീക്ഷപ്പെടുമെന്ന് ഭരത് അരുണ്‍ വ്യക്തമാക്കി.നാഷണല്‍ ക്രിക്കറ്റ് അക്കാഡമി കോച്ചായിരുന്ന അരുണിന് നിലവിലെ ബൗളര്‍മാരുടെ മികവ് നേരിട്ട് അറിയാം. അതുകൊണ്ട് തന്നെ ഓരോ താരങ്ങളുടെ മികവും കുറവും മനസ്സിലുണ്ട്. കോച്ചെന്ന നിലയില്‍ താരങ്ങളെ കൂടുതല്‍ മികവുറ്റവരാക്കി അവരുടെ മേല്‍ പൂര്‍ണ്ണമായും പ്രകടിപ്പിക്കാന്‍ വഴിയൊരുക്കുകയാണ് ദൗത്യമെന്ന് ഇന്ത്യയുടെ ബൗളിംഗ് കോച്ച് വ്യക്തമാക്കി. ടി20 സ്‌പെഷ്യലിസ്റ്റായ ബൂംമ്ര ഇപ്പോള്‍ ടെസ്റ്റ് വരെ കളിക്കുന്നു. ഫോര്‍മാറ്റിന് അനുയോജ്യമായ കളി കാഴ്ചവെച്ചാല്‍ എല്ലാവര്‍ക്കും അവസരമുണ്ടെന്ന് ഇന്ത്യയുടെ മുന്‍ പേസ് താരം ഓര്‍മ്മിപ്പിക്കുന്നു.  സൗത്ത് ആഫ്രിക്കയില്‍ കളിക്കുമ്പോഴും നാട്ടില്‍ കളിക്കുന്നത് പോലെ കളിക്കാനായിരുന്നു രവി ശാസ്ത്രിയുടെ ഉപദേശം. വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയും പ്രശംസ അര്‍ഹിക്കുന്നതായി അരുണ്‍ പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇപ്പോള്‍ ഒരു ബോക്‌സറുടെ മനോഭാവമാണ്. തോല്‍ക്കുമെന്ന ഭയമില്ല, വിജയിക്കുന്നതിനെക്കുറിച്ച് മാത്രമാണ് ഇവരുടെ ചിന്ത, ഭരത് അരുണ്‍ കൂട്ടിച്ചേര്‍ക്കുന്നു


0 comments:

Post a Comment