ഇപ്പോഴില്ലെങ്കില്‍, ഇനിയില്ല!!

ദില്ലി: ശ്രീലങ്കയില്‍ ഈ മാസം നടക്കാനിരിക്കുന്ന നിദാഹാസ് ത്രിരാഷ്ട്ര ട്വന്റി20 ടൂര്‍ണമെന്റ് ചില താരങ്ങള്‍ക്കു ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള സുവര്‍ണാസരമാണ്. ക്യാപ്റ്റന്‍ വിരാട് കോലി, മുന്‍ നായകന്‍ എംഎസ് ധോണി എന്നിവരടക്കം പല പ്രമുഖ താരങ്ങള്‍ക്കും വിശ്രമം നല്‍കിയാണ് ഇന്ത്യ നിദാഹാസ് ട്രോഫിക്കുള്ള ടീമിനെ തിരഞ്ഞടുത്തിരിക്കുന്നത്.  ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കഴിഞ്ഞ ട്വന്റി20 പരമ്പരയിലൂടെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയടക്കം പലര്‍ക്കും നിദാഹാസ് ട്രോഫി മികവ് തെളിയിക്കാനുള്ള സുവര്‍ണാവസരമാണ്. നിദാഹാസ് ട്രോഫിയില്‍ ഇന്ത്യക്കായി തിളങ്ങാന്‍ മിടുക്കുള്ള അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം  സുരേഷ് റെയ്‌ന ദക്ഷിണാഫ്രിക്കയ്ക്കതിരായ പരമ്പരയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ സുരേഷ് റെയ്‌ന നിദാഹാസ് ട്രോഫിയിലും ഇതേ ഫോം ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. മൂന്നു മല്‍സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലെ അവസാന കളിയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു കിരീടം നേടിയപ്പോള്‍ ഓള്‍റൗണ്ട് പ്രകടനത്തിലൂടെ റെയ്‌ന ഇന്ത്യയുടെ വിജയശില്‍പ്പിയായിരുന്നു. ഇത്തവണ ലങ്കന്‍ മണ്ണിലും ഓള്‍റൗണ്ട് പ്രകടനം കാഴ്ചവച്ച് അടുത്ത വര്‍ഷത്തെ ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കുകയാവും റെയ്‌നയുടെ ലക്ഷ്യം.  വിജയ് ശങ്കര്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തമിഴ്‌നാട് ടീമിലെ സ്ഥിരസാന്നിധ്യമാണ് ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍. ബാറ്റിങിലും ബൗളിങിലും ഒരു പോലെ തിളങ്ങുന്ന വിജയ് ഇന്ത്യന്‍ മധ്യനിരയ്ക്ക് വലിയ മുതല്‍ക്കൂട്ടായേക്കും. അടുത്തിടെ സമാപിച്ച വിജയ് ഹസാരെ ട്രോഫി, സയ്ദ് മുഷ്താഖ് അലി ട്രോഫി എന്നിവയില്‍ തമിഴ്‌നാടിനു വേണ്ടി നടത്തിയ മികച്ച പ്രകനമാണ് വിജയ്ക്ക് ദേശീയ ടീമിലേക്കു വഴിതുറന്നത്. ഹര്‍ദിക് പാണ്ഡ്യ നിദാഹാസ് ട്രോഫിക്കുള്ള ടീമില്‍ ഇല്ലാത്തതിനാല്‍ ഈ കുറവ് നികത്തുകയെന്ന വെല്ലുവിളിയാണ് വിജയ്ക്കുള്ളത്.  മുഹമ്മദ് സിറാജ് ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ പേസ് സെന്‍സേഷനെന്നു നേരത്തേ വിശേഷിപ്പിക്കപ്പെട്ട താരമാണ് 23 കാരനായ മുഹമ്മദ് സിറാജ്. ഐപഎല്ലിലൂടെ വന്ന് പിന്നീട് ദേശീയ ടീം വരെയെത്തിയ സിറാജിന് ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് നിദാഹാസ് ട്രോഫി. നേരത്തേ ന്യൂസിലന്‍ഡ്, ശ്രീലങ്ക എന്നിവര്‍ക്കെതിരേ രണ്ടു ട്വന്റി20 മല്‍സരങ്ങളില്‍ കളിക്കാന്‍ സിറാജിന് അവസരം ലഭിച്ചിരുന്നെങ്കിലും തിളങ്ങാനായില്ല. ഇപ്പോള്‍ ഇതിനെല്ലാം പ്രായശ്ചിത്തം ചെയ്യാനുള്ള അവസരമാണ് യുവതാരത്തിന് കൈവന്നിരിക്കുന്നത്. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരുടെ അഭാവത്തില്‍ നിദാഹാസ് ട്രോഫിയില്‍ ഇന്ത്യന്‍ പേസാക്രമണത്തിന്റെ തുറുപ്പുചീട്ടാവാനാണ് സിറാജിന്റെ ശ്രമം.  ദീപക് ഹൂഡ കുറച്ചു കാലമായി ഇന്ത്യന്‍ ടീമിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്ന താരമാണ് 22 കാരനായ ദീപക് ഹൂഡ. 2014ല്‍ നടന്ന അണ്ടര്‍ 19 ലോകകപ്പിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയനായ താരം കൂടിയാണ് അദ്ദേഹം. ലോകകപ്പിനു ശേഷം ബറോഡയ്‌ക്കൊപ്പം നിരവധി പ്രാദേശിക ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടുള്ള ഹൂഡയ്ക്കു സ്ഥിരതയാര്‍ന്ന പ്രകടനം നടത്താനും കഴിഞ്ഞിരുന്നു. ഈ സീസണിലെ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡയുടെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു താരം. നാല് ഇന്നിങ്‌സുകളില്‍ നിന്നും 43.25 ശരാശരിയില്‍ ഹൂഡ 173 റണ്‍സെടുത്തിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ ഏഴ് ഇന്നിങ്‌സുകളിലായി 352 റണ്‍സും താരം അടിച്ചെടുത്തിരുന്നു. റെയില്‍വേസിനെതിരായ 161 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.  റിഷഭ് പന്ത് ഒരു വര്‍ഷം മുമ്പ് ഇന്ത്യന്‍ ടീമിനായി അരങ്ങേറിയ താരമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് പന്ത്, എംഎസ് ധോണിയുടെ പിന്‍ഗാമിയാവാന്‍ ശേഷിയുള്ള താരമെന്ന് പലരും പുകഴ്ത്തിയ പന്ത് നിദാഹാസ് ട്രോഫിയില്‍ അതു തെളിയിക്കാനുള്ള ഒരുക്കത്തിലാണ്. രണ്ടു ട്വന്റി20 മല്‍സരങ്ങളില്‍ മാത്രമേ താരം ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞിട്ടുള്ളൂ. കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ ദില്ലിക്കൊപ്പം അത്ര മികച്ചതായിരുന്നില്ല പന്തിന്റെ പ്രകടനം. ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്നും 315 റണ്‍സാണ് താരം നേടിയത്. എന്നാല്‍ സയ്ദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫിയില്‍ എന്നിവയില്‍ പന്ത് ഇതിന്റെ കുറവ് നികത്തി. വിജയ് ഹസാരെ ട്രോഫിയില്‍ ഹിമാല്‍ പ്രദേശിനെതിരേ പന്ത് സെഞ്ച്വറിയുമായി കസറുകയും ചെയ്തിരുന്നു.


0 comments:

Post a Comment