കരിയര്‍ അല്‍പ്പം കൂടി നീട്ടിയിരുന്നെങ്കില്‍ ജസ്റ്റ് മിസ്സ്...

മുംബൈ: ഏകദിനത്തിന്റെയും ട്വന്റി20യുടെയും വരവോടെ അല്‍പ്പം ഗ്ലാമര്‍ കുറഞ്ഞെങ്കിലും ടെസ്റ്റ് ക്രിക്കറ്റാണ് യഥാര്‍ഥ അഗ്നിപരീക്ഷയെന്ന് ഏതൊരു ക്രിക്കറ്ററും സമ്മതിക്കും. ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്റെ യുഗത്തിനു ശേഷം മറ്റൊരു ഇതിഹാസമായ ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും യുഗവും കടന്ന് ടെസ്റ്റ് ക്രിക്കറ്റ് മുന്നോട്ട് തന്നെ പോവുകയാണ്.  വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ, ഓസ്‌ട്രേലിയയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ റിക്കി പോണ്ടിങ് എന്നിവരടക്കം നിരവധി പേരാണ് ടെസ്റ്റ് ക്രിക്കറ്റിനെ ആവേശം കൊള്ളിച്ച് തിരശീലയ്ക്കു പിറകിലേക്കു പോയത്. എന്നാല്‍ ചില താരങ്ങള്‍ക്ക് നാഴികക്കല്ലുകള്‍ പിന്നിടുന്നതിന് തൊട്ടരികില്‍ വച്ച് വിരമിക്കേണ്ടിവന്നിട്ടുണ്ട്. ഇത്തരത്തില്‍ നേരിയ വ്യത്യാസത്തില്‍ നാഴികക്കല്ലുകള്‍ നഷ്ടമായ അഞ്ചു പ്രമുഖ ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയെന്നു നോക്കാം  സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (15,921 റണ്‍സ്) ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സിന് ഉടയും ഏറക്കുറെ എല്ലാ റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയ ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ ക്കര്‍ക്കും ഒരു നാഴികക്കല്ല് നഷ്ടമായിട്ടുണ്ട്. 2013ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കു ശേഷമാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ടെസ്റ്റില്‍ നിന്നും വിരമിക്കുമ്പോള്‍ 15,921 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. 79 റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ 16,000 റണ്‍സെന്ന മറ്റൊരു അപൂര്‍വ്വ റെക്കോര്‍ഡ് കൂടി സച്ചിന്റെ പേരിലാവുമായിരുന്നു.  ബ്രയാന്‍ ലാറ (11,953 റണ്‍സ്) ടെസ്റ്റ് ക്രിക്കറ്റിലെ മറ്റൊരു ബാറ്റിങ് രാജാവായിരുന്നു വിന്‍ഡീസിന്റെ ബ്രയാന്‍ ലാറ. ടെസ്റ്റില്‍ ലാറ പുറത്താവാതെ നേടിയ 400 റണ്‍സെന്ന ലോകറെക്കോര്‍ഡ് ഇതുവരെ ആര്‍ക്കും തകര്‍ക്കാനായിട്ടില്ല. 2004ല്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു അദ്ദേഹത്തിന്റെ ലോകറെക്കോര്‍ഡ് പ്രകടനം. 1994ല്‍ ഇംഗ്ലണ്ടിനെതിരേ തന്നെ നേടിയ 375 റണ്‍സെന്ന റെക്കോര്‍ഡാണ് ലാറ തിരുത്തിയത്. 131 ടെസ്റ്റുകളില്‍ നിന്നും 11,953 റണ്‍സ് നേടിയിട്ടുള്ള ലാറ 2006 നവംബറിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 12,000 റണ്‍സ് ക്ലബ്ബില്‍ അംഗമാവാന്‍ 47 റണ്‍സ് മാത്രം വേണമെന്നിരിക്കെയായിരുന്നു അദ്ദേഹം പാഡഴിച്ചത്.  ആദം ഗില്‍ക്രിസ്റ്റ് (96 ടെസ്റ്റ്, 287 ഏകദിനം) അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പറുടെ റോള്‍ വിക്കറ്റ് പിന്നില്‍ നില്‍ക്കുക മാത്രമല്ലെന്നും എതിര്‍ ബൗളര്‍മാരെ തല്ലിപ്പരുവമാക്കി ആത്മവിശ്വാസം തകര്‍ക്കുകയാണെന്നും കാണിച്ചുതന്ന താരമായിരുന്നു ഓസ്‌ട്രേലിയയുടെ മുന്‍ സൂപ്പര്‍ താരം ആദം ഗില്‍ക്രിസ്റ്റ്. 1996ല്‍ ക്രിക്കറ്റില്‍ അരങ്ങേറിയ ഗില്ലി പിന്നീട് ലോകം കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്ന വിശേഷണം കൂടി സ്വന്തം പേരില്‍ കുറിച്ചാണ് വിരമിച്ചത്. എങ്കിലും കരിയല്‍ കുറച്ചുകൂടി നീട്ടിയിരുന്നെങ്കില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി ഗില്ലിയുടെ പേരിലാവുമായിരുന്നു. ടെസ്റ്റില്‍ മല്‍സരങ്ങളുടെ എണ്ണത്തില്‍ സെഞ്ച്വറി തികയ്ക്കാന്‍ നാലു ടെസ്റ്റുകളുടെ കുറവ് മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ഏകദിനത്തില്‍ 13 മല്‍സരങ്ങള്‍ കൂടി കളിച്ചിരുന്നെങ്കില്‍ 300 മല്‍സരമെനന് നാഴികക്കല്ലും ഗില്ലി തികയ്ക്കുകയായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഈ നേട്ടങ്ങള്‍ കൈവരിക്കുന്ന ലോകത്തിലെ ആദ്യ വിക്കറ്റ് കീപ്പറായി അദ്ദേഹം മാറുമായിരുന്നു.  ഇന്‍സമാം ഉള്‍ ഹഖ് (8,830 റണ്‍സ്) പാകിസ്താന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങലിലൊരാളായി വിശേഷിപ്പിക്കുന്ന ബാറ്റ്‌സ്മാനാണ് ഇന്‍സമാം ഉള്‍ ഹഖ്. 1992ലെ ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരേ മിന്നല്‍ അര്‍ധസെഞ്ച്വറിയിലൂടെ വരവറിയിച്ച അദ്ദേഹം പിന്നീട് പാക് ടീമിന്റെ ക്യാപ്റ്റനായി മാറുകയും ചെയ്തു. 2007ല്‍ ലാഹോറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ഇന്‍സി കരിയറിലെ അവസാന ടെസ്റ്റ് കളിച്ചത്. വിരമിക്കുമ്പോള്‍ 8,830 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ പാക് താരമെന്ന ജാവേദ് മിയാന്‍ദാദിന്റെ മുന്‍ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഇന്‍സിക്ക് നാലു റണ്‍സ് കൂടി മതിയായിരുന്നു.  ആന്‍ഡ്രു സ്‌ട്രോസ് (50 ടെസ്റ്റുകളില്‍ ക്യാപ്റ്റന്‍) ഇംഗ്ലണ്ടിനെ 50 ടെസ്റ്റുകളില്‍ നയിച്ചിട്ടുള്ള അവരുടെ മികച്ച ക്യാപ്റ്റന്‍മാരിലൊരാളായിട്ടാണ് ആന്‍ഡ്രു സ്‌ട്രോസ് വിലയിരുത്തപ്പെടുന്നത്. 2009ല്‍ നാട്ടില്‍ നടന്ന ആഷസ് ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇംഗ്ലണ്ടിനെ ജേതാക്കളാക്കിയതാണ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടം. 2012ലാണ് സ്‌ട്രോസ് ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിരമിക്കുമ്പോള്‍ 51 മല്‍സരങ്ങളില്‍ ഇംഗ്ലണ്ടിനെ നയിച്ച ടെസ്റ്റ് ക്യാപ്റ്റനെന്ന മൈക്കല്‍ വോനിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ സ്‌ട്രോസിനാവുമായിരുന്നു


0 comments:

Post a Comment