എല്ലാവര്‍ക്കുമുണ്ട് വീക്ക്‌നെസ്!! ഇവ എതിരാളികള്‍ അറിയേണ്ട

മുംബൈ: ഐപിഎല്ലിന്റെ മറ്റൊരു സീസണ്‍ കൂടി ആരംഭിക്കാനിരിക്കുകയാണ്. നടക്കാനിരിക്കുന്ന പതിനൊന്നാം സീസണില്‍ മികച്ച പ്രകടനം നടത്തി കിരീടമുയര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് എട്ടു ടീമുകള്‍. രണ്ടു വര്‍ഷത്തെ വിലക്കനു ശേഷം മുന്‍ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍കിങ്‌സ് എന്നിവരുടെ തിരിച്ചുവരവ് കൂടിയാണ് പുതിയ സീസണ്‍.  താരലേലത്തില്‍ പല പ്രമുഖ കളിക്കാരെയും ടീമിലെത്തിച്ച് എട്ടു ഫ്രാഞ്ചൈസികളും കിരീടത്തിനു വേണ്ടിയുള്ള പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ഒരു ടീമിനെയും സമ്പൂര്‍ണമെന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ല. ഐപിഎല്ലില്‍ മാറ്റുരയ്ക്കുന്ന എട്ടു ടീമുകള്‍ക്കും പോരായ്മകളുണ്ട്. ഇവയെ എങ്ങനെ അതിജീവിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും ഇവരുടെ കിരീടസാധ്യത. ഓരോ ഫ്രാഞ്ചൈസികളുടെയും പ്രധാന ദൗര്‍ബല്യം എന്താണെന്നു നോക്കാം  ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തിരിച്ചുവരവാണ് ഈ സീസണിലെ ഐപിഎല്‍. രണ്ടു വര്‍ഷത്തെ വിലക്കിനു ശേഷം ചെന്നൈയുടെ മടങ്ങിവരവ് കൂടിയാണിത്. എന്നാല്‍ പുതിയ സീസണില്‍ ചെന്നൈയുടെ ഏറ്റവും വലിയ വീക്ക്‌നെസ് താരങ്ങളുടെ പ്രായാധിക്യം തന്നെയാണ്. ടീമിന്റെ ക്യാപ്റ്റന്‍ എംഎസ് ധോണി 36ാം വയസ്സിലേക്കു കടന്നു കഴിഞ്ഞു. സുരേഷ് റെയ്‌നയ്ക്കാവട്ടെ 31 വയസ്സായി. രവീന്ദ്ര ജഡേജയും 29ല്‍ നില്‍ക്കുന്നു. ഇവരെ മൂന്നു പേരെയാണ് പുതിയ സീസണില്‍ ചെന്നൈ നിലനിര്‍ത്തിയത്. ലേലത്തില്‍ ചെന്നൈ യുവതാരങ്ങളെ കൊണ്ടുവരുമെന്നായിരുന്നു കരുതിയതെങ്കിലും 30 വയസ്സ് പിന്നിട്ട ഫഫ് ഡുപ്ലെസി, ഹര്‍ഭജന്‍ സിങ്, ഡ്വയ്ന്‍ ബ്രാവോ, ഷെയ്ന്‍ വാട്‌സന്‍, കേദാര്‍ ജാദവ്, അമ്പാട്ടി റായുഡു, ഇമ്രാന്‍ താഹിര്‍, കാണ്‍ ശര്‍മ എന്നിവരെയാണ് ചെന്നൈ തങ്ങളുടെ കൂടാരത്തിലേക്ക് കൊണ്ടുവന്നത്  ഡല്‍ഹി ഡെയര്‍ഡെവിള്‍സ് കഴിഞ്ഞ 10 സീസണുകളിലെ ഐപിഎല്ലില്‍ ഏറ്റവും മോശം പ്രകടനം നടത്തിയ ടീമാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്. ഒരിക്കല്‍പ്പോലും ഐപിഎല്ലിന്റെ ഫൈനലില്‍ പോലുമെത്തിയിട്ടില്ലാത്ത ഡല്‍ഹി ഇത്തവണ അതിനു പ്രായശ്ചിത്തം ചെയ്യാനൊരുങ്ങുകയാണ്. മുന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ അടങ്ങുന്ന ശക്തമായ ബാറ്റിങ്‌നിര ഡല്‍ഹിക്കുണ്ടെങ്കിലും ബൗളിങ് അവരുടെ പോരായ്മയാണ്. മുഹമ്മദ് ഷമി, കാഗിസോ റബാദ, ഷഹബാസ് നദീം, അമിത് മിശ്ര എന്നിവരാണ് ടീമിലെ ബൗളര്‍മാര്‍. എന്നാല്‍ ഐപിഎല്ലില്‍ ഷമിയുടെ ഇതുവരെയുള്ള റെക്കോര്‍ഡ് അത്ര മികച്ചതല്ല. കളിച്ച എല്ലാ സീസണിലും ഒമ്പതായിരുന്നു താരത്തിന്റെ റണ്‍റേറ്റ്. റബാദയാവട്ടെ ട്വന്റി20യിലെ തുടക്കക്കാരനാണ്. വെറും ആറു മല്‍സരങ്ങള്‍ മാത്രമാണ് താരം കളിച്ചിട്ടുള്ളത്. സ്പിന്നര്‍ അമിത് മിശ്രയ്ക്ക് ഐപിഎല്ലില്‍ മികച്ച റെക്കോര്‍ഡുണ്ടെങ്കിലും പ്രായം ഒരു വെല്ലുവിളിയാണ്. താരത്തിനു ഇപ്പോള്‍ 35 വയസ്സുണ്ട്.  കിങ്‌സ് ഇലവന്‍ പഞ്ചാബ് പുതിയ സീസണിലെ ഐപിഎല്ലിലെ ഏറ്റവും സന്തുലിതമായ ടീമെന്നു വേണമെങ്കില്‍ കിങ്‌സ് ഇലവനെ വിശേഷിപ്പിക്കാം. എന്നാല്‍ അവര്‍ക്കും ചെറിയൊരു ദൗര്‍ബല്യമുണ്ട്. മികച്ചൊരു വിക്കറ്റ് കീപ്പറുടെ അഭാവമാണിത്. ഓപ്പണര്‍ ലോകേഷ് രാഹുലിനെ സ്ഥിരം വിക്കറ്റ് കീപ്പറായി പഞ്ചാബ് പരീക്ഷിക്കാനാണ് സാധ്യത. നേരത്തേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി രാഹുല്‍ വിക്കറ്റ് കീപ്പറായിട്ടുണ്ട്. എന്നാല്‍ രാഹുലിനു പരിക്കേറ്റാല്‍ പകരം ആരെ ഉള്‍പ്പെടുത്തുമെന്ന ചോദ്യത്തിന് പഞ്ചാബിന് മറുപടിയില്ല.  കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് രണ്ടു തവണ ടീമിനെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച ഗൗതം ഗംഭീറിനെ പുതിയ സീസണില്‍ നിലനിര്‍ത്താതിരുന്നത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് തിരിച്ചടിയാവാനുള്ള സാധ്യത കൂടുതലാണ്. ഗംഭീര്‍ ടീം വിട്ടതോടെ മികച്ചൊരു ക്യാപ്റ്റന്റെ അഭാവം ഡല്‍ഹി നിരയില്‍ പ്രകടമാണ്. നിലവില്‍ റോബിന്‍ ഉത്തപ്പ, ദിനേഷ് കാര്‍ത്തിക്, ക്രിസ് ലിന്‍ എന്നിവരിലൊരാളെ കൊല്‍ക്കത്ത പുതിയ സീസണില്‍ ക്യാപ്റ്റനാക്കാനാണ് സാധ്യത.  മുംബൈ ഇന്ത്യന്‍സ് നിലവിലെ ഐപിഎല്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ ദൗര്‍ബല്യം സ്പിന്‍ ബൗളിങ് വിഭാഗമാണ്. ക്യാപറ്റന്‍ രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ജസ്പ്രീത് ബുംറ, കിരോണ്‍ പൊള്ളാര്‍ഡ് എന്നിവരെയാണ് പുതിയ സീസണില്‍ മുംബൈ നിലനിര്‍ത്തിയത്. എന്നാല്‍ ഒരു ലോകോത്തര സ്പിന്നറുടെ അഭാവം മുംബൈ നിരയില്‍ മുഴച്ചു നില്‍ക്കുന്നു. നിലവില്‍ ക്രുനാല്‍ പാണ്ഡ്യ, രാഹുല്‍ ചഹാര്‍, ജെപി ഡുമിനി എന്നിവരാണ് ടീമിലുള്ള സ്പിന്നര്‍മാര്‍. ഇവരില്‍ ക്രുനാല്‍ ഓള്‍റൗണ്ടറും ഡുമിനി പാര്‍ട്ട് ടൈം ബൗളറുമാണ്  രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, അജിങ്ക്യ രഹാനെ, ഡാര്‍സി ഷോര്‍ട്ട്, ബെന്‍ സ്‌റ്റോക്ക്, സഞ്ജു സാംസണ്‍ എന്നിവരടങ്ങുന്ന ശക്തായ ബാറ്റിങ്‌ലൈനപ്പാണ് രാജസ്ഥാന്‍ റോയല്‍സിന്റേത്. എന്നാല്‍ അവരുടെ ബൗളിങ് അത്ര മികച്ചതല്ല. സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരുടെ അസാന്നിധ്യം രാജസ്ഥാന് തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്. അത്ര മികച്ച താരമല്ലാത്ത ബൗളര്‍ ജയദേവ് ഉനാട്കട്ടിനായി ലേലത്തില്‍ രാജസ്ഥാന്‍ 11.5 കോടി ചെലവഴിച്ചത് അബദ്ധമായോയെന്നു സമയം തെളിയിക്കും. ഓള്‍റൗണ്ടര്‍മാരായ സ്‌റ്റോക്‌സ്, ജോഫ്ര ആര്‍ച്ചര്‍, കെ ഗൗതം എന്നിവരാണ് രാജസ്ഥാന്റെ ബൗളിങ് വിഭാഗം കൈകാര്യം ചെയ്യുക  റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സിന്റെ ഏറ്റവും വലിയ വീക്ക്‌നെസ് ദുര്‍ബലമായ മധ്യനിരയാണ്. യുവതാരം സര്‍ഫ്രാസ് ഖാന്‍, കോളിന്‍ ഡി ഗ്രാന്‍ഡോം, ക്രിസ് വോക്‌സ്, മന്‍ദീപ് സിങ്, മോയിന്‍ അലി എന്നിവരടങ്ങുന്ന അത്ര ശക്തമല്ലാത്ത മധ്യനിര ബാറ്റിങ് ലൈനപ്പാണ് ബാംഗ്ലൂരിന്റേത്  സണ്‍റൈസേഴ്‌സ് ഹൈദരാബാദ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെപ്പോലെ തതന്നെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെയും ദൗര്‍ബല്യം ബാറ്റിങിലാണ്. മധ്യനിര കഴിഞ്ഞാല്‍ പിന്നീട് അത്ര മികച്ച താരങ്ങളില്ലെന്നത് ഹൈദരാബാദിനെ വലിയ റണ്‍സ് പിന്തുടരുമ്പോള്‍ വലയ്ക്കാന്‍ സാധ്യതയുണ്ട്. ബംഗ്ലാദേശിന്റെ ഷാക്വിബുല്‍ ഹസന്‍, ഇന്ത്യന്‍ താരം വൃധിമാന്‍ സാഹ, ദീപക് ഹൂഡ, യുസഫ് പത്താന്‍ എന്നിവരാണ് ലോവര്‍ ഓര്‍ഡറില്‍ ഇറങ്ങുക. ഷാക്വിബ്, സാഹ, യൂസഫ് എന്നിവര്‍ മികച്ച താരങ്ങളാണെങ്കിലും സമീപകാലത്തെ പ്രകടനം മോശമാണ്.


0 comments:

Post a Comment