10 പേര്‍ രംഗത്ത്, അവസരം 2 പേര്‍ക്ക് മാത്രം!! ആരു നേടും

ഹരാരെ: 2019ല്‍ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാപോരാട്ടങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇനി രണ്ടു ടീമുകള്‍ക്കു കൂടി മാത്രമാണ് ലോകകപ്പ് ടിക്കറ്റ് അവശേഷിക്കുന്നത്. എന്നാല്‍ ഈ രണ്ടു ബെര്‍ത്തുകള്‍ക്കായി 10 ടീമുകള്‍ പോരാട്ടത്തിനിറങ്ങുന്നുണ്ട്.  10 ടീമുകളാണ് 2019ലെ ലോകകപ്പില്‍ മല്‍സരിക്കുന്നത്. ഏകദിന റാങ്കിങിലെ ആദ്യ എട്ടു സ്ഥാനക്കാര്‍ ഇതിനകം നേരിട്ടു യോഗ്യത കരസ്ഥമാക്കിക്കഴിഞ്ഞു. ശേഷിക്കുന്ന രണ്ടു സ്ഥാനങ്ങള്‍ക്കു വേണ്ടിയാണ് ഇപ്പോള്‍ 10 ടീമുകള്‍ പിടിവലി കൂടുന്നത്. ഇവരില്‍ നിന്നും യോഗ്യതാ കടമ്പ കടന്ന് ആരൊക്കെ ലോകകപ്പിനു വിമാനം കയറുമെന്ന് മാര്‍ച്ചില്‍ തീരുമാനമാവും. മാര്‍ച്ച് നാലു മുതല്‍ 25 വരെയാണ് യോഗ്യതാ മല്‍സരങ്ങള്‍ നടക്കുന്നത്.  നിലവില്‍ വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാന്‍ എന്നിവരാണ് യോഗ്യതാറൗണ്ടിലെ ഫേവറിറ്റുകള്‍. എന്നാല്‍ അട്ടിമറി പ്രകടനത്തിലൂടെ അയര്‍ലന്‍ഡ്, സിംബാബ്‌വെ എന്നിവരും ലോകകപ്പ് ബെര്‍ത്ത് സ്വപ്‌നം കാണുകയാണ്. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ പ്രധാനപ്പെട്ട നാലു ടീമുകള്‍ ആരൊക്കെയെന്നു നോക്കാംവിന്‍ഡീസിന്റെ വിധി? ഒരു കാലത്ത് ലോക ക്രിക്കറ്റിനെ കാല്‍ക്കീഴിലാക്കിയ അനിഷേധ്യശക്തികളായ വെസ്റ്റ് ഇന്‍ഡീസിന് ഇപ്പോള്‍ ലോകകപ്പ് ബെര്‍ത്തിനായി യോഗ്യതാ മല്‍സരം കളിക്കേണ്ട ഗതികേട് വന്നിരിക്കുകയാണ്. ഒന്നിലേറെ തവണ ലോകകപ്പില്‍ മുത്തമിട്ട മൂന്ന് ടീമുകളില്‍ ഒന്നു കൂടിാണ് വിന്‍ഡീസ്. ഏകദിന റാങ്കിങില്‍ ആദ്യ എട്ടു സ്ഥാനങ്ങളില്‍ നിന്നും പുറത്തായതോടെയാണ് വിന്‍ഡീസിന് നേരിട്ടു ലോകകപ്പിനുള്ള അവസരം നഷ്ടമായത്. ബാറ്റിങ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ മികവില്‍ യോഗ്യതാറൗണ്ട് അതിജീവിച്ച് ലോകകപ്പില്‍ കളിക്കാനാവുമെന്നാണ് വിന്‍ഡീസ് പ്രതീക്ഷിക്കുന്നത്. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാനുള്ള ക്ഷണം നിരസിച്ചാണ് ഗെയ്ല്‍ ടീമിനെ സഹായിക്കാന്‍ ലോകകപ്പ് യോഗ്യതാറൗണ്ടില്‍ ഇറങ്ങുന്നത്. 38 കാരനായ വെടിക്കെട്ട് താരം അടുത്ത ലോകകപ്പോടെ വിരമിക്കാന്‍ തയ്യാറെടുക്കുകയാണ്  അഫ്ഗാന്‍ അദ്ഭുതം ലോക ക്രിക്കറ്റിലെ അദ്ഭുത ടീമായി അഫ്ഗാനിസ്താന്‍ മാറിക്കഴിഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അഫ്ഗാന്‍ നടത്തിയ കുതിപ്പ് ഏവരെയും അമ്പരപ്പിക്കുന്നതാണ്. യുവ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്റെ മിന്നുന്ന പ്രകടനമാണ് അഫ്ഗാന്റെ കുതിപ്പിന് വേഗം കൂട്ടിയത്. നിലവിലെ ക്യാപ്റ്റന്‍ അസ്ഗര്‍ സ്റ്റാനിക്‌സായ്ക്ക് പരിക്കേറ്റതിനാല്‍ ലോകകപ്പ് യോഗ്യതാറൗണ്ടിലെ ആദ്യത്തെ കുറച്ച് മല്‍സരങ്ങളില്‍ 19 കാരനായ റാഷിദാണ് അഫ്ഗാനെ നയിക്കുക. 37 ഏകദിനങ്ങളില്‍ നിന്നും 86 വിക്കറ്റുകളാണ് റാഷിദ് ഇതിനകം പോക്കറ്റിലാക്കിയത്. ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് തികയ്ക്കുന്ന മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ (52 മല്‍സരം) റെക്കോര്‍ഡ് റാഷിദ് തകര്‍ത്താലും അദ്ഭുതപ്പെടാനില്ല.  ആതിഥേയര്‍ പ്രതീക്ഷയില്‍ തന്നെ 1983ലെ പ്രഥമ ലോകകപ്പ് മുതല്‍ എല്ലാ ടൂര്‍ണമെന്റുകളിലും കളിച്ച ചുരുക്കം ടീമുകളിലൊന്നായ സിംബാബ്‌വെ ഇപ്പോള്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. കഴിഞ്ഞ 15 വര്‍ഷത്തിനിടെയാണ് സിംബാബ്‌വെ ക്രിക്കറ്റ് തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേക്ക് അധപതിച്ചത്. കഴിഞ്ഞ മൂന്നു ലോകകപ്പുകളിലും കൂടി അവര്‍ ആകെ ജയിച്ച് മൂന്നു മല്‍സരങ്ങള്‍ മാത്രമാണ്. അതാവട്ടെ ദുര്‍ബലരായ യുഎഇ, കാനഡ, കെനിയ എന്നിവര്‍ക്കെതിരേയുമായിരുന്നു. അടുത്തിടെ അഫ്ഗാനെതിരേ നടന്ന അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ സിംബാബ്‌വെ 1-4നു തകര്‍ന്നടിഞ്ഞിരുന്നു. അടുത്തിടെ ദേശീയ ടീമിലേക്കു മടങ്ങിയെത്തിയ ബ്രെന്‍ഡന്‍ ടെയ്‌ലര്‍, കൈല്‍ ജാര്‍വിസ്, സീന്‍ വില്ല്യംസ് എന്നിവരുടെ സാന്നിധ്യം തങ്ങള്‍ക്കു ലോകകപ്പ് യോഗ്യത നേടിത്തരുമെന്ന പ്രതീക്ഷയിലാണ് സിംബാബ്‌വെ.  നേപ്പാളിനെ എഴുതിത്തള്ളേണ്ട യോഗ്യതാ റൗണ്ടിലെ മറ്റൊരു ശ്രദ്ധിക്കേണ്ട ടീം നേപ്പാളാണ്. നേരത്തേ യോഗ്യതാ റൗണ്ടിലേക്കുള്ള ടൂര്‍ണമെന്റില്‍ ചില ത്രസിപ്പിക്കുന്ന ജയങ്ങള്‍ നേടാന്‍ നേപ്പാളിനായിരുന്നു. ലോക ക്രിക്കറ്റ് ലീഗ് ഡിവിഷന്‍ ടൂവിലെ അവസാന കളിയില്‍ അവസാന പന്തില്‍ ഒരു വിക്കറ്റ് ബാക്കിനില്‍ക്കെ നമീബിയയെ മറികടന്നാണ് നേപ്പാള്‍ ലോകകപ്പ് യോഗ്യതാ ടൂര്‍ണമെന്റിനു ടിക്കറ്റെടുത്തത്. ഇത്തവണ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി കളിക്കാന്‍ അവസരം ലഭിച്ച 17 കാരനായ സ്പിന്നര്‍ സന്ദീപ് ലാമിച്ചാനെയാണ് നേപ്പാളിന്റെ തുറുപ്പുചീട്ട്


0 comments:

Post a Comment