മുംബൈ: ട്വന്റി20 ക്രിക്കറ്റിന്റെ മുഴുവന്‍ അപ്രവചനീയതയും സൗന്ദര്യവുമെല്ലാം ഐപിഎല്ലില്‍ നിരവധി തവണ ക്രിക്കറ്റ് പ്രേമികള്‍ കണ്ടിട്ടുണ്ട്. ഫൈനലിനേക്കാള്‍ ആവേശകരമായ പോരാട്ടങ്ങള്‍ പലപ്പോഴും ലീഗ് റൗണ്ടും നോക്കൗട്ട് റൗണ്ടുമെല്ലാം സാക്ഷിയാവുകയും ചെയ്തു. അവസാന പന്ത് വരെ ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന മല്‍സരങ്ങളും ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. ഐപിഎല്ലിന്റെ കഴിഞ്ഞ 10 സീസണുകളില്‍ അവസാന പന്ത് സിക്‌സറിലേക്കു പറത്തി ചില ടീമുകള്‍ വെന്നിക്കൊടി പാറിച്ചിരുന്നു. ടൂര്‍ണമെന്റിലെ ചരിത്രത്തിലെ തന്നെ ഏറ്റവും ത്രില്ലിങായ ഈ മല്‍സരങ്ങളിലേക്ക് ഒന്നു കണ്ണോടിക്കാം. ഡെക്കാന്‍- കൊല്‍ക്കത്ത (മെയ് 16, 2016) 2016 മെയ് 16നു നടന്ന ഡെക്കാന്‍ ചാര്‍ജേഴ്്‌സ്- കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്്‌സ് മല്‍സരത്തില്‍ അവസാന പന്തില്‍ നേടിയ സിക്‌സറിലാണ് ഡെക്കാന്‍ ത്രസിപ്പിക്കുന്ന ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 160 റണ്‍സാണ് നേടിയത്. ബ്രാഡ് ഹോഡ്ജും (48) ഡേവിഡ് ഹസ്സിയുമാണ് (43) ടീമിനായി മിന്നിയത്. മറുപടിയില്‍ ഡെക്കാനും ഇതേ രീതിയില്‍ തിരിച്ചടിച്ചെങ്കിലും പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി. അവസാന ഓവറില്‍ 21 റണ്‍സാണ് ഡെക്കാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. 13 പന്തില്‍ പുറത്താവാതെ 32 റണ്‍സുമായി രോഹിത് ശര്‍മ ബാറ്റിങ് വെടിക്കട്ട് തീര്‍ത്തപ്പോള്‍ ഡെക്കാന്‍ അവിസ്മരണീയ ജയം സ്വ്‌നമാക്കുകയായിരുന്നു. മുംബൈ - പൂനെ (ഏപ്രില്‍ 20, 2011) 2011 ഏപ്രില്‍ 20നു നടന്ന മഹാരാഷ്ട്ര ഡെര്‍ബിയിലും അവസാന ഓവറിലെ അവസാന പന്തിലാണ് വിജയമുഹൂര്‍ത്തം പിറന്നത്. ആദ്യം ബാറ്റ് ചെയ്ത പൂനെയെ മുംബൈ മികച്ച ബൗളിങിലൂടെ 118 റണ്‍സിലൊതുക്കി. റോബിന്‍ ഉത്തപ്പ (64) മാത്രമാണ് പിടിച്ചുനിന്നത്. കുറഞ്ഞ വിജയലക്ഷ്യമായിട്ടു പോലും മുംബൈ വിറച്ചു. രോഹിത് ശര്‍മയാണ് ഈ മല്‍സരത്തില്‍ മുംബൈയുടെ ഹീറോയായത്. അവസാന പന്തില്‍ മുംബൈക്ക് ജയിക്കാന്‍ ഒരു റണ്‍സ് മതിയായിരുന്നു. എന്നാല്‍ പന്ത് സിക്‌സറിലേക്കു പായിച്ച് രോഹിത് മുംബൈയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയായിരുന്നു മുംബൈ- കൊല്‍ക്കത്ത (മെയ് 22, 2011) 2011ല്‍ തന്നെ മറ്റൊരു ത്രില്ലിങ് ജയം കൂടി മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. ഇത്തവണ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സായിരുന്നു എതിരാളികള്‍. ലീഗ് ഘട്ടത്തിലെ അവസാന മല്‍സരം കൂടിയായിരുന്നു ഇത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 175 റണ്‍സെന്ന ജയിക്കാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടി ബാറ്റിങില്‍ മുംബൈയും പൊരുതിക്കളിച്ചു. ഒടുവില്‍ അവസാന ഓവറില്‍ അവര്‍ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത് 21 റണ്‍സാണ്. ആദ്യ അഞ്ചു പന്തില്‍ മുംബൈ 17 റണ്‍സ് അടിച്ചെടുത്തു. ഇതോടെ അവസാന പന്തില്‍ മുംബൈക്കു ജയിക്കാന്‍ വേണ്ടത് ബൗണ്ടറിയായിരുന്നു. ബാലാജിയുടെ അവസാന പന്ത് സിക്‌സറിലേക്കു പായിച്ച് അമ്പാട്ടി റായുഡു മുംബൈയ്ക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചു. മുംബൈ- ഡെക്കാന്‍ (ഏപ്രില്‍ 9, 2012) അവസാന ഓവറുകളില്‍ ജയിക്കുകയെന്നത് ശീലമാക്കിയ ടീമെന്നു വേണമെങ്കില്‍ മുംബൈ ഇന്ത്യന്‍സിനെ വിശേഷിപ്പിക്കാം. 2012 ഏപ്രില്‍ ഒമ്പതിന് ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരായ മല്‍സരത്തിലും മുംബൈയുടെ വിജയറണ്‍സ് അവസാന പന്തിലായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഡെക്കാനെ നിശ്ചിത ഓവറില്‍ 138 റണ്‍സിലൊതുക്കാന്‍ മുംബൈക്കു കഴിഞ്ഞു. മറുപടി ബാറ്റിങില്‍ ഡെക്കാനും നിര്‍ണായക വിക്കറ്റുകള്‍ പിഴുത് മുംബൈയെ സമ്മര്‍ദ്ദത്തിലാക്കി. അവസാന ഓവറില്‍ 18 റണ്‍സായിരുന്നു മുംബൈക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. നാലാമത്തെ പന്ത് രോഹിത് ശര്‍മ ബൗണ്ടറി കടത്തി. പക്ഷെ അഞ്ചാം പന്തില്‍ റണ്ണൊന്നുമെടുക്കാനായില്ല. അവസാന പന്തില്‍ ജയിക്കാന്‍ മൂന്നു റണ്‍സ് വേണമെന്നിരിക്കെ തകര്‍പ്പന്‍ സിക്‌സറിലൂടെ രോഹിത് ഒരിക്കല്‍ക്കൂടി മുംബൈയുടെ വീരനായകനായി മാറി. ബാംഗ്ലൂര്‍ - പൂനെ (ഏപ്രില്‍ 17, 2012) സൗരവ് ഗാംഗുലി നയിച്ച പൂനെ വാരിയേഴ്‌സിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് 2012ല്‍ ത്രസിപ്പിക്കുന്ന ജയം നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പൂനെ നിശ്ചിത ഓവറില്‍ വെല്ലുവിളിയുയര്‍ത്തുന്ന 182 റണ്‍സ് അടിച്ചെടുത്തു. മറുപടിയില്‍ ക്രിസ് ഗെയ്ല്‍ ഒരോവറില്‍ അഞ്ചു സിക്‌സറടക്കം പറത്തി തകര്‍ത്തു കളിച്ചെങ്കിലും അദ്ദേഹം പുറത്തായതോടെ പൂനെ കളിയിലേക്കു തിരിച്ചുവന്നു. അവസാന ഓവറില്‍ ബാംഗ്ലൂരിന് ജയിക്കാന്‍ 21 റണ്‍സ് വേണ്ടിയികുന്നു. ആശിഷ് നെഹ്‌റയുടെ ആദ്യ പന്തില്‍ മനോജ് തിവാരി സിംഗിള്‍ നേടി. പിന്നീടുള്ള പന്തുകളില്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ് രണ്ടു സിക്‌സറും ഒരു ബൗണ്ടറിയും കണ്ടെത്തി. അഞ്ചാമത്തെ പന്തില്‍ സിംഗിള്‍ മാത്രം. അവസാന പന്തില്‍ ബാംഗ്ലൂരിന് വേണ്ടത് മൂന്നു റണ്‍സ്. പന്ത് സിക്‌സറിലേക്ക് പറത്തി തിവാരി ബാംഗ്ലൂരിന് എന്നും ഓര്‍മിക്കാവുന്ന ജയം നേടിക്കൊടുത്തു. ചെന്നൈ- കൊല്‍ക്കത്ത (മെയ് 14, 2012) കാണികളെ മുള്‍മുനയില്‍ നിര്‍ത്തുന്ന മറ്റൊരു പോരാട്ടം കൂടി 2012ല്‍ കണ്ടു. ഇത്തവണ ചെന്നൈ സൂപ്പര്‍കിങ്‌സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലായിരുന്നു മല്‍സരം. ആദ്യം ബാറ്റ് വീശിയ കൊല്‍ക്കത്ത 20 ഓവറില്‍ 158 റണ്‍സാണ് നേടിയത്. മറുപടിയില്‍ അവസാന രണ്ടോവറില്‍ ചെന്നൈക്കു ജയിക്കാന്‍ വേണ്ടത് 27 റണ്‍സ്. 19ാം ഓവറില്‍ 18 റണ്‍സ് ചെന്നൈ അടിച്ചെടുത്തു. ഇതോടെ അവസാന ഓവറില്‍ വേണ്ടത് 9 റണ്‍സ്. ആദ്യ അഞ്ചു പന്തില്‍ ചെന്നൈക്കു നേടാനായത് നാലു റണ്‍സ് മാത്രം. അവസാന പന്തില്‍ ചെന്നൈയുടെ ലക്ഷ്യം അഞ്ച് റണ്‍സ്. രജത് ഭാട്ടിയയുടെ അവസാന പന്ത് ഡ്വയ്ന്‍ ബ്രാവോ സിക്‌സറിലേക്ക് പായിച്ചതോടെ ചെന്നൈ വിജയനൃത്തം ചവിട്ടി. പൂനെ- പഞ്ചാബ് (മെയ് 21, 2016) 2016 മെയ് 21ന് നടന്ന പൂനെ വാരിയേഴ്‌സ്-കിങ്‌സ് ഇലവന്‍ പഞ്ചാബ് മല്‍സരവും കാണികളെ ഹരം കൊള്ളിക്കുന്നതായിരുന്നു. മല്‍സരഫലം ഇരുടീമിനും അപ്രസക്തമായിരുന്നെങ്കിലും ജയത്തിനു വേണ്ടി പൂനെയും പഞ്ചാബും ഇഞ്ചോടിഞ്ച് പൊരുതി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ 172 റണ്‍സ് നേടിയിരുന്നു. മറുപടിയില്‍ പൂനെ ഒരു ഘട്ടത്തില്‍ അഞ്ചിന് 86 റണ്‍സെന്ന നിലയിലേക്കു വീണു. അപ്പോള്‍ പൂനെയ്ക്കു ജയിക്കാന്‍ 40 പന്തില്‍ 87 റണ്‍സ് വേണമായിരുന്നു. മഹേന്ദ്രസിങ് ധോണിയും തിസാര പെരേരയും ചേര്‍ന്നു നടത്തിയ ചെറുത്തുനില്‍പ്പ് പൂനെയെ മല്‍സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. അവസാന രണ്ടോവറില്‍ പൂനെയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 29 റണ്‍സായിരുന്നു. 19ാം ഓവറില്‍ വെറും ആറു റണ്‍സ് മാത്രമാണ് പൂനെയ്ക്കു നേടാനായത്. ഇതോടെ അവസാന ഓവറിലെ ലക്ഷ്യം 23 റണ്‍സ്. ആദ്യ നാലു പന്തില്‍ പൂനെ 11 റണ്‍സെടുത്തു. ഇതോടെ പൂനെയ്ക്കു ണ്ടു പന്തില്‍ വേണ്ടത് 12 റണ്‍സ്. എന്തു കൊണ്ടാണ് തന്നെ ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷറെന്നു വിശേഷിപ്പിക്കുന്നുവെന്ന് തെളിയിച്ച് രണ്ടു പന്തുകളിലും ധോണി സിക്‌സര്‍ അടിച്ച് പൂനെയ്ക്ക് ഗംഭീര ജയം നേടിക്കൊടുത്തു.

0 comments:
Post a Comment