കരുത്തായി മുന്‍നിര... ഫിനിഷര്‍? ടീം ഇന്ത്യക്കു പരീക്ഷണ പരമ്പര

ദില്ലി: ദക്ഷിണാഫ്രിക്കന്‍ പര്യടനം വിജയകരമായി പൂര്‍ത്തിയാക്കിയ ടീം ഇന്ത്യ ഇനി ലങ്കയിലാണ് അടുത്ത പോരിനിറങ്ങുന്നത്. മാര്‍ച്ച് ആറിന് ആരംഭിക്കാനിരിക്കുന്ന നിദാഹാസ് ട്രോഫി ട്വന്റി20 പരമ്പരയിലും കിരീടമുയര്‍ത്താനുള്ള പടയൊരുക്കത്തിലാണ് ഇന്ത്യ. ലങ്കയുടെ 70ാം സ്വാതന്ത്ര്യദിനാഘോഷത്തോടു അനുബന്ധിച്ചു നടത്തുന്ന ടൂര്‍ണമെന്റാണ് നിദാഹാസ് ട്രോഫി.  ഇന്ത്യ, ആതിഥേയരായ ലങ്ക എന്നിവരെ കൂടാതെ ബംഗ്ലാദേശും പരമ്പരയില്‍ മാറ്റുരയ്ക്കുന്നുണ്ട്. ഓരോ ടീമും പരസ്പരം ഓരോ തവണ ഏറ്റുമുട്ടും. ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവരാണ് ഫൈനലിലേക്കു യോഗ്യത നേടുക. ടൂര്‍ണമെന്റിലെ മുഴുവന്‍ മല്‍സരങ്ങളും കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.ആറു പ്രമുഖ താരങ്ങള്‍ക്കു വിശ്രമം നല്‍കിയാണ് ഇന്ത്യ ലങ്കയിലേക്ക് പറക്കുന്നത്.  ഇന്ത്യയെ നയിക്കുന്നത് ഓപ്പണര്‍ രോഹിത് ശര്‍മയാണ്. ക്യാപ്റ്റന്‍ വിരാട് കോലിയെക്കൂടാതെ എംഎസ് ധോണി, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്കെല്ലാം വിശ്രമം നല്‍കിയിട്ടുണ്ട്. ഇവരുടെ അഭാവത്തില്‍ തങ്ങളുടെ മികവ് തെളിയിക്കാനുള്ള അവസരമാണ് ടീമിലുള്ള യുവതാരങ്ങള്‍ക്കു ലഭിച്ചിരിക്കുന്നത്. നിദാഹാസ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിന്റെ കരുത്തും പോരായ്മയുമെല്ലാം പരിശോധിക്കാം  കരുത്ത് മുന്‍നിര ബാറ്റിങാണ് നിദാഹാസ് ട്രോഫിയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത്. കോലി, ധോണി എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ ശിഖര്‍ ധവാന്‍, രോഹിത് എന്നിവരെല്ലാം ടീമിലുണ്ട്. നിലവില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിങ് ജോടി കൂടിയാണ് ഇവര്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുന്നത് രോഹിത്തും ധവാനുമാണ്.  മൂന്നാമനായി റെയ്‌ന കോലിയുടെ അഭാവത്തില്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന മൂന്നാം നമ്പര്‍ പൊസിഷനില്‍ ബാറ്റിങിനിറങ്ങുമെന്ന് ഉറപ്പാണ്. അടുത്തിടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ട്വന്റി20 പരമ്പരയിലൂടെയാണ് ഒരിടവേളയ്ക്കു ശേഷം റെയ്‌ന ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്. മൂന്നു കളികളില്‍ നിന്നും 89 റണ്‍സും ഒരു വിക്കറ്റും നേടിയ റെയ്‌ന തിരിച്ചുവരവ് ഗംഭീരമാക്കുകയും ചെയ്തു. ഇന്ത്യ ജയിച്ച നിര്‍ണായകമായ അവസാന ട്വന്റി20 മല്‍സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും റെയ്‌നയ്ക്കായിരുന്നു. റെയ്‌നയ്ക്കു തൊട്ടുതാഴെ നാലാംനമ്പറില്‍ മറ്റൊരു മികച്ച ബാറ്റ്‌സ്മാനായ മനീഷ് പാണ്ഡെ ഇറങ്ങും. ട്വന്റി20യില്‍ മികച്ച റെക്കോര്‍ഡുള്ള താരം കൂടിയാണ് പാണ്ഡെ.  സ്പിന്‍ ബൗളിങ് മുന്‍നിര ബാറ്റിങിനൊപ്പം ഇന്ത്യയുടെ മറ്റൊരു കരുത്ത് ശക്തമായ സ്പിന്‍ ബൗളിങ് നിരയാണ്. കുല്‍ദീപ് യാദവ് ടീമില്‍ ഇല്ലെങ്കിലും യുസ്‌വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍ കോമ്പിനേഷന്‍ എതിര്‍ ടീമിലെ ബാറ്റ്‌സ്മാന്‍മാര്‍ക്കു വെല്ലുവിളിയാവും. യുവ സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദറും ടീമിലുണ്ടെങ്കിലും പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാനുള്ള സാധ്യത കുറവാണ്  ദൗര്‍ബല്യങ്ങള്‍ മധ്യനിര ബാറ്റിങാണ് നിദാഹാസ് ട്രോഫിയില്‍ ഇന്ത്യയുടെ ഏക ദൗര്‍ബല്യം. എംഎസ് ധോണിയുടെ അഭാവത്തില്‍ മികച്ചൊരു ഫിനിഷറുടെ അസാന്നിധ്യം്ടീമില്‍ പ്രകടമാണ്. ഈ റോളിലേക്ക് ആരു വരുമെന്ന് പരമ്പരയ്ക്കു ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ. ദീപക് ഹൂഡ, വിജയ് ശങ്കര്‍ എന്നീ ഓള്‍റൗണ്ടര്‍മാരില്‍ ഒരാള്‍ക്കാവും ഈ റോള്‍ ഏറ്റെടുക്കേണ്ടിവരിക. ഇരുവര്‍ക്കും ഇന്ത്യക്കൊപ്പമുള്ള അരങ്ങേറ്റ പരമ്പര കൂടിയാണിത്  പന്ത് കളിക്കുമോ? യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ഫിനിഷറുടെ റോളില്‍ പരീക്ഷിക്കാന്‍ ഇന്ത്യ തയ്യാറാവുമോയെന്നാണ് ഇനി അറിയാനുള്ളത്. മുന്‍നിരയില്‍ കളിക്കാന്‍ അവസരമില്ലാത്തതിനാല്‍ ഫിനിഷറുടെ റോളില്‍ തന്നെ പന്തിനെ ഇറക്കാനാണ് സാധ്യത കൂടുതല്‍. അഗ്രസീവ് ബാറ്റ്‌സ്മാനാണ് താനെന്ന് ഐപിഎല്ലിലും പ്രാദേശിക ടൂര്‍ണമെന്റുകളിലും നിരവധി തവണ തെളിയില്ല താരം കൂടിയാണ് പന്ത്  പുതിയ ബൗളിങ് ജോടി ഭുവനേശ്വറും ബുംറയും ഇല്ലാത്തിനാല്‍ പുതിയ പേസ് ബൗളിങ് ജോടിയെ നിദാഹാസ് ട്രോഫിയില്‍ കാണാം. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ചില മല്‍സരങ്ങളില്‍ കളിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ മികച്ച പ്രകടനം നടത്തിയ ശര്‍ദ്ദുല്‍ താക്കൂറിനായിരിക്കും ലങ്കയില്‍ പേസാക്രമണത്തിന്റെ ചുമതല. താക്കൂറിന്റെ പങ്കാളി ജയദേവ് ഉനാട്കട്ടാവാനാണ് സാധ്യത. 2019ല്‍ ലോകകപ്പ് നടക്കാനിരിക്കെ ടീമിന്റെ മൂന്നാം പേസറെ കണ്ടെത്താന്‍ ഇന്ത്യക്കായിട്ടില്ല. ഇതിനൊരു ഉത്തരം നിദാഹാസ് ട്രോഫിയില്‍ ലഭിക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.  പാണ്ഡ്യയുടെ സ്ഥാനം ഇളകുമോ? സമീപകാലത്ത് നിറംമങ്ങിയ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ സ്ഥാനത്തിനു ഭീഷണിയുയര്‍ത്തി പുതിയൊരു ഓള്‍റൗണ്ടര്‍ നിദാഹാസ് ട്രോഫിയില്‍ ഉയര്‍ന്നു വരുമോയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. വിജയ് ശങ്കറും ഹൂഡയുമാണ് പാണ്ഡ്യയുടെ സ്ഥാനത്തിന് വെല്ലുവിളിയുയര്‍ത്താന്‍ തയ്യാറെടുക്കുന്നത്  പന്തിന് നിര്‍ണായകം എംഎസ് ധോണിയുടെ പിന്‍ഗാമിയെന്നു നേരത്തേ വിലയിരുത്തപ്പെട്ട പന്തിന് ഏറെ നിര്‍ണായകമാണ് ഈ പരമ്പര. ധോണിയുടെ അഭാവം നികത്താന്‍ തനിക്കാവുമെന്ന് തെളിയിക്കാന്‍ ബാറ്റിങില്‍ മാത്രമല്ല സ്റ്റംപിനു പിറകിലും പന്തിന് മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിരവധി മല്‍സരങ്ങള്‍ കൡച്ചതിന്റെ അനുഭവസമ്പത്തുള്ള ദിനേഷ് കാര്‍ത്തിക് ടീമിലുള്ളതിനാല്‍ പന്തിന് ആദ്യ ഇലവനില്‍ അവസരം ലഭിക്കുമോയെന്നതും കാത്തിരുന്നു കാണണം  പുതുമുഖങ്ങളില്‍ ആരാവും കേമന്‍? ദീപക് ഹൂഡ, വിജയ് ശങ്കര്‍, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, റിഷഭ് പന്ത്, ശര്‍ദ്ദുല്‍ താക്കൂര്‍ എ്ന്നിവരെല്ലാം മുന്‍നിര താരങ്ങളുടെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിലെത്തിയവരാണ്. ഇവരില്‍ ആരൊക്കെ കിട്ടിയ അവസരം പരമാവധി പ്രയോജപ്പെടുത്തുമെന്നാണ് ഇനി അറിയാനുള്ളത്  പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, സുരേഷ് റെയ്‌ന, മനീഷ് പാണ്ഡെ, ദിനേഷ് കാര്‍ത്തിക്, ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, വിജയ് ശങ്കര്‍, ശര്‍ദ്ദുല്‍ താക്കൂര്‍, ജയദേവ് ഉനാട്കട്ട്, മുഹമ്മദ് സിറാജ്, റിഷഭ് പന്ത്.


0 comments:

Post a Comment