ബഹുമാനിക്കാന്‍ പഠിക്കൂ: ആഞ്ഞടിച്ച് നോര്‍ത്ത് ഈസ്റ്റ് പരിശീലകന്‍

കേരള ബ്ലാസ്‌റ്റേഴ്‌സ്-നോര്‍ത്ത് ഈസ്റ്റ് മത്സരത്തിനിടെ നടന്നത് നാടകീയ സംഭവങ്ങള്‍. മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ച കേരള ബ്ലാസ്‌റ്റേഴ്‌സിന്റെയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെയും താരങ്ങള്‍ മത്സരത്തിന്റെ അവസാന നിമിഷങ്ങൡ ഗ്രൗണ്ടില്‍ തമ്മില്‍ കോര്‍ത്തു. ഈ പ്രശ്‌നത്തിനിടെ ഗ്രൗണ്ടിലേക്കിറങ്ങിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകന്‍ അവ്‌റം ഗ്രാന്‍ഡിനെ റഫറി പുറത്താക്കുകയും ചെയ്തിരുന്നു.തുടര്‍ന്ന് മത്സരത്തിന് ശേഷം റഫറിമാര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സി മുന്‍ പരിശീലകന്‍ അവ്‌റം ഗ്രാന്‍ഡ്. ഇന്ത്യന്‍ റഫറിമാര്‍ക്ക് പരിശീലകരെ ബഹുമാനിക്കാന്‍ അറിയില്ലെന്നാണ് ഗ്രാന്‍ഡ് തുറന്നടിച്ചത്. മത്സരത്തിന് ശേഷം പത്രസമ്മേളനത്തിനും പങ്കെടുക്കാതിരുന്ന നോര്‍ത്ത് ഈസ്റ്റ് പരിശീലകന്‍ സ്റ്റേഡിയം പരിസരത്ത് സ്വന്തമായി പത്രസമ്മേളനം വിളിച്ചു.ഫറിമാരുടെ തീരുമാനത്തെ കുറിച്ച് എനിക്കൊന്നും പറയാനില്ല. എന്നാല്‍, പരിശീലകരെ ബഹുമാനിക്കാനറിയില്ല. നിരവധി ഫൗളുകള്‍ ചെയ്തിട്ടും കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് ഒരു കാര്‍ഡ് പോലും നല്‍കിയില്ല. അതേസയമം, നോര്‍ത്ത് ഈസ്റ്റ് താരങ്ങള്‍ക്ക് മൂന്ന് ബുക്കിങ്ങാണ് റഫറി നല്‍കിയത്. ഗ്രാന്‍ഡ് വ്യക്തമാക്കി.രണ്ട് താരങ്ങള്‍ ഗ്രൗണ്ടില്‍ വീണു കിടക്കുകയും ബാക്കിയുള്ള താരങ്ങള്‍ തമ്മില്‍ കശപിശകൂടുകയും ചെയ്തപ്പോഴാണ് താന്‍ ഗ്രൗണ്ടില്‍ ഇറങ്ങിയത്. അവരെ, അതില്‍ നിന്നും പിന്തിരിപ്പിച്ച് മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താന്‍ ഗ്രൗണ്ടിലേക്ക് ചെന്നത്. എന്നാല്‍, മത്സരത്തില്‍ നാലാം റഫറി താനൊരു കുറ്റവാളി ആയിരുന്ന രീതിയിലാണ് തന്നോട് പെരുമാറിയത്.ഇതുമായി ബന്ധപ്പെട്ട് മത്സരശേഷം റഫറിമാരോട് ചോദിച്ചപ്പോള്‍ കൃത്യമായ ഉത്തരം നല്‍കാന്‍ അവര്‍ക്കായില്ല.-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മത്സരത്തിന്റെ 29ാം മിനുട്ടില്‍ വെസ് ബ്രൗണ്‍ നേടിയ ഗോളിനാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചത്. ഇതോടെ, ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ കൂടുതല്‍ സജീവമായി. അതേസമയം, 16 മത്സരങ്ങളില്‍ 11ലും തോറ്റ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് 11 പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ്.

0 comments:

Post a Comment