കാലഭൈരവന്റെ വംശം വില്ലാളി വീരന്മാരുടേതായിരുന്നു. ശത്രദു വംശത്തില്‍ ആണായി പിറന്നവന്‍ നൂറു ശത്രുക്കളെയെങ്കിലും വധിച്ചശേഷമേ കീഴടങ്ങു എന്നാണ് ഐതീഹ്യം. written by എബി കുട്ടിയാനം

കാലഭൈരവന്റെ വംശം വില്ലാളി വീരന്മാരുടേതായിരുന്നു. ശത്രദു വംശത്തില്‍ ആണായി പിറന്നവന്‍ നൂറു ശത്രുക്കളെയെങ്കിലും വധിച്ചശേഷമേ കീഴടങ്ങു എന്നാണ് ഐതീഹ്യം. ഒറ്റയ്ക്കുമാമാങ്കം വെട്ടാന്‍പോയവനെപോലെ, മറ്റെല്ലാ പടയാളികളും നിമിഷാര്‍ധംകൊണ്ട് അടര്‍ക്കളത്തില്‍ ഇടറിവീണിട്ടും രാജ്യത്തിന്റെ അഭിമാനം കാക്കാന്‍, രാജകുമാരിയെ രക്ഷിക്കാന്‍ ഷേര്‍ഖാന്‍ ചക്രവര്‍ത്തിയുടെ സൈന്യത്തോട് വീറോടെ പൊരുതിയ കാലഭൈരവനെപോലെ അങ്ങ് ദക്ഷിണാഫ്രിക്കന്‍ ചക്രവാളത്തില്‍ ഉദിച്ച തേജസായ സൂര്യന്‍-യൂസഫ് ഖാന്‍ പഠാന്‍- നാം തോറ്റെങ്കിലും തല ഉയര്‍ത്തി മടങ്ങിയ ആ പോരാട്ട വീര്യത്തിനുമുന്നില്‍ ഒരു രാജ്യം നമിക്കുന്നു....നന്ദി പഠാന്‍... (കൂട്ടുകാരന്റെ ഫേസ് ബുക്കില്‍ നിന്നും)  000 000 000  ചില കാഴ്ചകള്‍ അങ്ങനെയാണ് കണ്ണുകളെ അത് പിടിച്ചിരുത്തി തലച്ചോറിനെ അമ്പരപ്പിച്ചുകളയും...കണ്ടതൊക്കെയും സത്യമാണെന്നു വിശ്വസിക്കാന്‍ നന്നേ പ്രയാസമാവുന്ന രംഗങ്ങള്‍...സര്‍ക്കസ് കൂടാരത്തിനുള്ളില്‍ കൈതൊടാതെ ബൈക്കോട്ടുന്നവന്റെ സാഹസികത മാത്രമല്ല ആതിരപ്പള്ളിയിലെ വെള്ളച്ചാട്ടവും കാശ്മീര്‍ താഴ്‌വരയിലെ മഞ്ഞുമലകളുമെല്ലാം നമുക്ക് മുന്നില്‍ വല്ലാത്ത വിസ്മയം തീര്‍ക്കും. ..പണ്ടെപ്പൊഴോ ഒരിക്കല്‍ ഒരു ഫുട്‌ബോള്‍ മൈതാനത്ത് എല്ലാ ഡിഫന്റര്‍മാരേയും കബളിപ്പിച്ച് മറഡോണയെന്ന കുറിയ മനുഷ്യന്‍ ഒരു ഗോള്‍ നേടി അത് ദൈവത്തിന്റെ ഗോളാണെന്നു വിളിച്ചുപറഞ്ഞപ്പോള്‍ അല്ലെന്നുപറയാനാവാതെ ലോകം മിഴിച്ചുനിന്നു,അല്ലെങ്കിലുമത് മനുഷ്യസങ്കല്പത്തിനുമപ്പുറമുള്ള അല്‍ഭുത കാഴ്ചയായിരുന്നു.... എല്ലാ സത്യത്തിനുപിന്നിലും ദൈവം ഒരു നിഗുഡത ഒളിപ്പിച്ചുവെക്കാറുണ്ട്...നമ്മളെത്ര തുറന്നുനോക്കാന്‍ ശ്രമിച്ചാലും അതിന്റെ പിന്നാമ്പുറ രഹസ്യങ്ങള്‍ നമുക്കവന്‍ പിടിതരില്ല...യൂസഫ് പഠാനെന്ന ഇന്ത്യയുടെ പുതിയ ബാറ്റിംഗ് വിസ്മയം അങ്ങനെ എന്തെക്കെയോ സംഗതികള്‍ നമുക്ക് മുന്നിലവതരിപ്പിച്ച് മായാജാലം കാണിക്കുകയാണ്...വിശേഷണങ്ങള്‍ക്കുമപ്പുറത്തേക്ക് പന്തടിച്ചകറ്റി ഒറ്റക്കൊരു ജേതാവാകുമ്പോള്‍ ആശ്ചര്യപദങ്ങളും വാഴ്ത്തുമൊഴികളുമെല്ലാം സാഹചര്യങ്ങള്‍ക്ക് സ്യൂട്ടബിളാവാതെ അകലെയെവിടെയോ മാറി നില്‍ക്കുന്നു... ഷഹീദ് അഫ്രിദി എന്ന പതിനാറുകാരന്‍ വെറും 37 പന്തില്‍ സെഞ്ച്വറിയിലേക്ക് നീങ്ങുന്നത് കൗതുകത്തോടെ നോക്കി നിന്നവരാണ് നമ്മള്‍, വിവിയന്‍ റിച്ചാര്‍ഡ്‌സിന്റേയും സനത് ജയസൂര്യയുടേയും കൂറ്റനടികള്‍ നമ്മെ കോരിതരിപ്പിച്ചിട്ടുണ്ട്, കെയ്‌റോണ്‍ പൊള്ളാര്‍ഡും ഷൈന്‍ വാട്‌സനും പൊട്ടിത്തെറിക്കുമ്പോള്‍ ക്രിക്കറ്റിന്റെ സ്വാഭാവികത്വത്തിനപ്പുറം നിന്ന് നമ്മള്‍ കയ്യടിച്ചു...അതെ, ലോകത്തിന്റെ ഏതെക്കെയോ കോണുകളില്‍ ചില അല്‍ഭുതങ്ങള്‍ പിറവിയെടുക്കാറുണ്ട്, പക്ഷെ, യൂസഫ് പഠാന്‍ എന്ന കളിക്കാരന്‍ അല്‍ഭുതമെന്ന പദത്തെപോലും തച്ചുടച്ച് അതിനുമപ്പുറത്ത് കേറിനില്‍ക്കുന്നു... കരുത്ത് എന്നത് നമ്മള്‍ കേട്ടിട്ടേയുള്ളു, റിംഗിനുള്ളിലെ ഗുസ്തികാണുമ്പോള്‍ ആ മസില്‍ പവറിനെ നമിക്കും കുറച്ചുനേരം, പിന്നെ അയാള്‍ ഇടിയേറ്റുവീഴുമ്പോള്‍ ഇത്രയേയുള്ളു എന്ന ഭാവത്തില്‍ എഴുന്നേറ്റു നടക്കും നമ്മള്‍, എന്നാല്‍ യൂസഫ് പഠാന്റെ കരുത്തിനെ കടലു കാണുന്ന കുട്ടിയുടെ കൗതുകത്തോടെ നോക്കി നിന്നുപോകും, ഒരു കളിക്കാരന് ഇത്രമാത്രം പ്രഹരശേഷിയോടെ പന്തിനെ അടിച്ചകറ്റാന്‍ കഴിയുമോ(?) ശക്തികൊണ്ടുമാത്രം ക്രിക്കറ്റിനെ അടക്കിഭരിക്കാന്‍ കഴിയുമെങ്കില്‍ കോപ്പി ബുക്കിനെന്തര്‍ത്ഥം(?)  -യുദ്ധഭൂവില്‍ നിഷ്ഠൂരന്മാരാണ് പഠാന്മാര്‍, എതിരാളികള്‍ക്ക് യാതൊരു കരുണയും അവരില്‍ നിന്ന് പ്രതീക്ഷിക്കാനാവില്ല. മുറിവേറ്റാലും അവരുടെ വീര്യം ഏറുകയേയുള്ളു, വേദന അവര്‍ക്ക് ഉന്മാദമാണ് പകരുക, മുറിവിലേക്കൊന്ന് നോക്കുകപോലും ചെയ്യാതെ, വാള്‍തലപ്പുകൊണ്ട് ഒഴുകിയിറങ്ങുന്ന ചോര തട്ടികളഞ്ഞ് അവര്‍ ഇരയ്ക്കുനേരെ വാളോങ്ങും. (മാതൃഭൂമി) 000 000 000 പ്രിയപ്പെട്ട പഠാന്‍; ഞങ്ങള്‍ക്കെന്നും സച്ചിനെ തന്നെയാണിഷ്ടം, ഞങ്ങളുടെ സ്വകാര്യ അഹങ്കാരമാണത്, സച്ചിന്റെ ഓരോ റണ്‍സും ഞങ്ങള്‍ ഹൃദയത്തിലാണ് എഴുതിവെക്കുന്നത്, സച്ചിന്‍ കളിക്കളത്തില്‍ ഉള്ളടുത്തോളം കാലം മറ്റൊരുകളിക്കാരനേയും മനസ്സറിഞ്ഞ് ആരാധിക്കുവാനവില്ല, ഹെ, പഠാന്‍...അപ്പോഴും ഞങ്ങള്‍ക്ക് നിന്നെ എങ്ങനെയാണ് ഇഷ്ടപ്പെടാതിരിക്കാനാവുക(?) മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ അതിര്‍ത്തി ലൈനുള്ള ന്യൂലാന്റ് സ്റ്റേഡിയത്തിനുമപ്പുറത്തേക്ക് നീ പായിച്ച ആ ഒറ്റ സിക്‌സര്‍ മതി നിന്നില്‍ മതിമറന്നുപോവാന്‍...പഠാന്‍, നിനക്കെങ്ങനെ ഇതു കഴിയുന്നു, ഐ.പി.എല്ലിലെ ക്ലബ്ബ് ബൗളര്‍മാരെ നേരിടുന്ന അതേ ലാഘവത്തോടെ നീ എങ്ങനെയാണ് തീതുപ്പുന്ന ഡാരല്‍ സ്റ്റൈനിനേയും സോട്‌സോബയേയും നേരിടുന്നത്(?) പഠാന്‍, കണ്ണേറ് തട്ടിപോകും സൂക്ഷിക്കണം.  -ഇങ്ങനെ ഒന്നു സങ്കല്‍പ്പിച്ചു നോക്കു. ജഹാന്‍ബോത്ത ഉറക്കം പിടിക്കുന്നതേയുള്ളു, അതാ ഞെട്ടിയുണരുന്നു, പഠാന്‍ പഠാന്‍ എന്നു പുലമ്പുന്നു, ആശ്വസിപ്പിച്ച് കൂട്ടുകാര്‍ വീണ്ടും കിടത്തിയുറക്കുന്നു, വീണ്ടുമതാ ഞെട്ടിയുണരുന്നു, വീണ്ടും പഠാന്‍ മന്ത്രം മാത്രം. പിറ്റേന്നു രാവിലെ കൈവെള്ളയില്‍ നുള്ളിനോക്കുന്നു, പഠാനെ കണ്ടത് സ്വപ്നത്തിലാണെന്ന് ഉറപ്പാക്കുന്നു. എന്നിട്ടും ആശ്വാസമാകുന്നില്ല കാരണം ഇനി രണ്ട് ഏകദിനത്തില്‍കൂടി നേരിട്ട് കാണേണ്ടതാണല്ലോ... (മനോരമ) യൂസഫിപ്പോള്‍ ഒരു കളിജയിപ്പിച്ച കഥാനായകന്‍ മാത്രമല്ല, ക്രിക്കറ്റിലെ ഏറ്റവും മികച്ച കഥാപാത്രം തന്നെയാണ്. യുവത്വത്തിന്റെ മുഷ്ടിചുരുട്ടിയുള്ള ഹരങ്ങള്‍ക്കുമപ്പുറം കുഞ്ഞുമനസ്സുകളില്‍ ചിലപ്പോഴയാള്‍ പേടിപ്പിക്കുന്ന വില്ലനായി മാറിയേക്കാം. അതെ, ഉരുട്ടികൊടുക്കുന്ന ചോറ് ഉണ്ണാതിരിക്കുമ്പോള്‍ അമ്മമാര്‍ കുഞ്ഞുങ്ങളെ യൂസഫ് പഠാന്റെ തീയുണ്ടപോലുള്ള സിക്‌സറുകളതാ ടിവിയുടെ സ്‌ക്രീന്‍ തുറന്ന് പുറത്തുവരുമെന്ന് പറഞ്ഞ് പേടിപ്പിച്ചേക്കും... എന്തുമാവട്ടെ, ഇന്ത്യുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് യൂസഫ് വല്ലാത്ത നിറം സമ്മാനിക്കുന്നുണ്ടിപ്പോള്‍, ആരു തോറ്റെങ്കിലെന്ത് ഞാനുണ്ടെന്ന് യൂസഫ് രാജ്യത്തോട് വിളിച്ചുപറയുന്നു. പഠാനെന്ന വിശ്വാസസം ആരാധകരെ മാത്രമല്ല ഇന്ത്യന്‍ നായകനെപോലും ആവേശഭരിതമാക്കുന്നു. ദക്ഷിണാഫ്രിക്കന്‍ പരമ്പര തോറ്റശേഷം എം.എസ്.ധോനി പത്രസമ്മേളനത്തില്‍ പറഞ്ഞു. പരമ്പര നഷ്ടമായെങ്കിലും പഠാന്‍ ഇന്ത്യയുടെ നേട്ടമാണ്. പിന്തുടരാനുള്ളത് എത്ര വലിയ സ്‌കോറാണെങ്കിലും വിക്കറ്റുകള്‍ ശേഷിക്കുന്നുണ്ടെങ്കില്‍ അവസാന പത്തോവര്‍ മതി ഇന്ത്യ അത് നേടുകതന്നെ ചെയ്യും...


0 comments:

Post a Comment