ഗസ്റ്റ്' റോളിലെത്തി ഹീറോയായി!! അവസരങ്ങള്‍ കുറഞ്ഞിട്ടും ഇങ്ങനെ, ഇവരാണ് യഥാര്‍ഥ സൂപ്പര്‍ താരങ്ങള്‍

ലണ്ടന്‍: ഗസ്റ്റ് റോളില്‍ മുഖം കാണിച്ച് ഹീറോയേക്കാള്‍ കൈയടി വാങ്ങിയ നിരവധി നടന്‍മാരെ സിനിമയില്‍ കണ്ടിട്ടുണ്ട്. തിരശീലയില്‍ മാത്രമല്ല കായിക ലോകത്തും ഇത്തരത്തില്‍ ചുരുങ്ങിയ അവസരങ്ങളിലൂടെ അവിശ്വസനീയ പ്രകടനങ്ങള്‍ നടത്തിയ ചില കളിക്കാരുണ്ട്.  വളരെ കുറഞ്ഞ മല്‍സരങ്ങള്‍ മാത്രം കളിച്ചിട്ടും ഇത്രയും ശ്രദ്ധേയ പ്രകടനം നടത്തിയ ഇവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കില്‍ എന്താവുമായിരുന്നുവെന്ന് പ്രവചിക്കുക അസാധ്യം. ഇത്തരത്തില്‍ പ്രതിഭയുണ്ടായിട്ടും കൂടുതല്‍ മല്‍സരങ്ങളില്‍ കളിക്കാന്‍ ഭാഗ്യം ലഭിക്കാതിരുന്ന അഞ്ചു പ്രമുഖ താരങ്ങളെ പരിചയപ്പെടാം.  ഷെയ്ന്‍ ബോണ്ട് ഹോളിവുഡ് സൂപ്പര്‍ ഹീറോ ബോണ്ടിന്റെ പേരുമായെത്തിയ ന്യൂസിലന്‍ഡ് സ്പീഡ് സ്റ്റാര്‍ ഷെയ്ന്‍ ബോണ്ട് കളിക്കളത്തിലെ ഹീറായായാണ് കളം വിട്ടത്. ന്യൂസിലന്‍ഡ് കണ്ട എക്കാലത്തെയും മികച്ച പേസര്‍മാരുടെ പട്ടികയില്‍ തീര്‍ച്ചയായും ബോണ്ടിന്റെ പേരുണ്ടാവും. കണിശതയാര്‍ന്ന ബൗളിങിലൂടെ എതിര്‍ ബാറ്റ്‌സ്മാന്‍മാരുടെ ചങ്കിടിപ്പ് കൂട്ടിയ എത്രയെത്ര സ്‌പെല്ലുകളാണ് ബോണ്ട് എറിഞ്ഞിട്ടുള്ളത്. നിലവില്‍ ലോകത്തിലെ ഏറ്റവുമ വേഗമേറിയ പന്തെറിഞ്ഞ താരമെന്ന ലോകറെക്കോര്‍ഡ് ബോണ്ടിന്റെ പേരിലാണ്. 2003ലെ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു ഇത്. അന്ന് 156.2 കിമി വേഗതയില്‍ പന്തെറിഞ്ഞാണ് ബോണ്ട് ചരിത്രം കുറിച്ചത്. എന്നാല്‍ പരിക്കുകള്‍ മൂലം നിരവധി മല്‍സരങ്ങള്‍ അദ്ദേഹത്തിനു നഷ്ടമയായിരുന്നു. വെറും 18 ടെസ്റ്റുകള്‍ മാത്രമാണ് കിവീസിനായി ബോണ്ടിന് കളിക്കാന്‍ സാധിച്ചത്. പക്ഷെ ഇത്രയും ടെസ്റ്റുകളില്‍ ബോണ്ട് വാരിക്കൂട്ടിയത് 87 വിക്കറ്റുകളാണ്. അഞ്ചു തവണ അഞ്ചു വിക്കറ്റ് പ്രകടനവും അദ്ദേഹം നടത്തി.  മാത്യു ഹെയ്ഡന്‍ കരിയറില്‍ അവസാന കാലത്ത് ഓസ്‌ട്രേലിയന്‍ ടീമിലെത്തിയ ശേഷം അവിസ്മരണീയ ഇന്നിങ്‌സുകളിലൂടെ ലോകത്തെ ഹരം കൊള്ളിച്ച ബാറ്റ്‌സ്മാനാണ് മാത്യു ഹെയ്ഡന്‍. ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും 40ല്‍ കൂടുതല്‍ ബാറ്റിങ് ശരാശരിയുണ്ടായിരുന്ന ചുരുക്കം താരങ്ങളില്‍ ഒരാളാണ് ഹെയ്ഡന്‍. ടെസ്റ്റിലും ഏകദിനത്തിലുമെല്ലാം ഓസീസിനായി നിരവധി മല്‍സരങ്ങളില്‍ കളിച്ചെങ്കിലും ട്വന്റി20യില്‍ വെറും ഒമ്പതു മല്‍സരങ്ങള്‍ മാത്രമാണ് അദ്ദേഹത്തിന് കളിക്കാന്‍ ഭാഗ്യമുണ്ടായത്. കാരണം ഹെയ്ഡന്റെ കരിയറിലെ അവസാനകാലത്താണ് ട്വന്റി20യെന്ന ക്രിക്കറ്റിന്റെ പുതിയ വെര്‍ഷന്‍ രൂപം കൊണ്ടത്. ഒമ്പതു ട്വന്റികളില്‍ നിന്നും നാലു അര്‍ധസെഞ്ച്വറിയടക്കം 51.33ന്റെ മികച്ച ബാറ്റിങ് ശരാശരിയാണ് ഹെയ്ഡന് ഉണ്ടായിരുന്നത്. കൂടുതല്‍ മല്‍സരങ്ങളില്‍ കളിക്കാന്‍ ഭാഗ്യമുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ ട്വന്റി20യിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനായ ക്രിസ് ഗെയ്‌ലിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ അദ്ദേഹത്തിനാവുമായിരുന്നു.  ആദം വോഗ്‌സ് ഹെയ്ഡനെപ്പോലെ തന്നെ കരിയറിന്റെ അവസാന കാലത്തു ഓസ്‌ട്രേലിയന്‍ ടീമിലെത്തി അമ്പരപ്പിക്കുന്ന ബാറ്റ്്‌സ്മാനായി മാറിയ താരമാണ് ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് കൂടിയായ ആദം വോഗ്‌സ്. 2007ല്‍ 27ാം വയസ്സിലാണ് വോഗ്‌സ് ഓസീസിനായി ഏകദിനത്തില്‍ അരങ്ങേറിയത്. എന്നാല്‍ ടെസ്റ്റില്‍ കന്നി മല്‍സരം കളിക്കാന്‍ അദ്ദേഹത്തിന് 33ാം വയസ്സ് വരെ കാത്തിരിക്കേണ്ടിവന്നു. അരങ്ങേറിയതു മുതല്‍ ഓസീസ് ടെസ്റ്റ് ടീമിലെ സ്ഥിരസാന്നിധ്യമായി താരം മാറി. വിരമിക്കുമ്പോള്‍ 61.87 ആയിരുന്നു വോഗ്‌സിന്റെ ബാറ്റിങ് ശരാശരി. ഓസീസിന്റെ തന്നെ മുന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍ (99.94) മാത്രമേ അപ്പോള്‍ വോഗ്‌സിനു മുന്നില്‍ ഉണ്ടായിരുന്നുള്ളൂ. 18 മാസം മാത്രം നീണ്ട ടെസ്റ്റ് കരിയറില്‍ 20 മല്‍സരങ്ങളിലാാണ് അദ്ദേഹം കളിച്ചത്. അഞ്ചു സെഞ്ച്വറികളടക്കം 1485 റണ്‍സ് വോഗ്‌സ് നേടുകയും ചെയ്തു. വെസ്റ്റ്ഇന്‍ഡീസിനെതിരേ പുറത്താവാതെ നേടിയ 269 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍  ആന്ദ്രെ ബോത്ത അയര്‍ലന്‍ഡിന്റെ മുന്‍ ഇടംകൈയന്‍ ബാറ്റ്‌സ്മാനും വലംകൈയന്‍ മീഡിയം പേസറുമായിരുന്നു ദക്ഷിണാഫ്രിക്കന്‍ വംശജമായ ഓള്‍റൗള്‍റൗണ്ടര്‍ ആന്ദ്രെ ബോത്ത. പ്രാദേശിക ക്രിക്കറ്റിലെ ശ്രദ്ധേയമായ പ്രകടനങ്ങള്‍ക്കു ശേഷം 2006ലാണ് അദ്ദേഹം ദേശീയ ടീമിലെത്തിയത്. ലോക ക്രിക്കറ്റ് ലീഗിലും 2007ല്‍ അയര്‍ലന്‍ഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവു മികച്ച ലോകകപ്പിലും കസറിയ താരമാണ് ബോത്ത. 120.20 എന്ന ഞെട്ടിക്കുന്ന ബാറ്റിങ് ശരാശരിയിലാണ് താരം സീസണ്‍ അവസാനിപ്പിച്ചത്. ഐറിഷ് ടീമിനായി 14 ട്വന്റി20 മല്‍സരങ്ങളില്‍ മാത്രമേ ബോത്തയ്ക്കു കളിക്കാന്‍ അവസരം ലഭിച്ചുള്ളൂ. പക്ഷെ 21 വിക്കറ്റുകള്‍ താരം പോക്കറ്റിലാക്കിയിരുന്നു  റയാന്‍ ടെന്‍ ഡുഷാറ്റെ ഹോളണ്ട് താരമായതു കൊണ്ടു മാത്രം അന്താരാഷ്ട്ര ക്രിക്കറ്റില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കാതെ പോയ ബാറ്റ്‌സ്മാനാണ് റയാന്‍ ടെന്‍ ഡുഷാറ്റെ. ഹോളണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറായിരുന്ന ഡുഷാറ്റെ രാജ്യത്തിനു വേണ്ടി 33 ഏകദിനങ്ങളിലും ഒമ്പത് ട്വന്റി20 മല്‍സരങ്ങളിലും കളിച്ചിട്ടുണ്ട്. ലഭിച്ച അവസരങ്ങള്‍ ശരിക്കും മുതലെടുത്ത താരം കൂടിയാണ് അദ്ദേഹം. 33 ഏകദിനങ്ങളില്‍ നിന്നും അഞ്ചു സെഞ്ച്വറികളടക്കം 1541 റണ്‍സ് ഡുഷാറ്റെ നേടിയിട്ടുണ്ട്. 67 ആയിരുന്നു ഏകദിനത്തില്‍ താരത്തിന്റെ ബാറ്റിങ് ശരാശരി. നിലവില്‍ ഏകദിന ക്രിക്കറ്റില്‍ ഇത്രയും മികച്ച ബാറ്റിങ് ശരാശരിയുള്ള ഒരു താരം പോലുമില്ലെന്നതാണ് കൗതുകകരം.


0 comments:

Post a Comment