നോക്കിവച്ചോ ഇവനേ; എതിരാളികളുടെ നോട്ടപ്പുള്ളിയായി മുംബൈ താരം



ഐപിഎല്‍ എന്നും യുവതാരങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണാണ്. മറ്റ് ആഭ്യന്തര മത്സരങ്ങള്‍ നല്‍കുന്നതിനേക്കാള്‍ അവസരം ഐ പി എല്‍ നല്‍കുന്നുണ്ട്. ദേശീയ ടീമിലേക്കുള്ള കവാടമായാണ് ഐ പി എല്ലിനെ വിലയിരുത്തപ്പെടുന്നതും. ഹാര്‍ദ്ദിക്ക് പാണ്ഡ്യയും ഭൂംറയും മനീഷ് പാണ്ഡ്യയുമൊക്കെ ഐ പി എല്ലിന്റെ സംഭാവനകളായിരുന്നു.  ഐപിഎല്‍ വേദികള്‍ ഉണര്‍ന്നിട്ട് ദിവസങ്ങളെ ആയിട്ടുള്ളു . പക്ഷെ ഇത്തവണത്തെ ഇന്ത്യന്‍ടീമിന്റെ ഭാവി വാഗ്ദാനം എന്ന് മുംബൈ ഇന്ത്യന്‍സ് താരം മായങ്ക് മര്‍ക്കണ്ഡേ വിലയിരുത്തപ്പെട്ടുകഴിഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റില്‍ ചൂടുള്ള ചര്‍ച്ചാവിഷയമാണ് ഇപ്പോള്‍ ഈ താരം. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ കാഴ്ചവെച്ച അത്യുഗ്രന്‍ പ്രകടനമാണ് താരത്തെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ താരമായ 20കാരന്‍ ഇപ്പോള്‍ പര്‍പ്പിള്‍ ക്യാപ്പിന് ഉടമയാണ്. പഞ്ചാബിലെ ബതിന്ദ സ്വദേശിയായ മായങ്ക് രണ്ട് മത്സരങ്ങളില്‍ ഏഴ് വിക്കറ്റുകകളാണ് ഇതുവരെ വീഴ്ത്തിയത്.  സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിര ഇന്നലെ നടന്ന മത്സരത്തില്‍ നാല് മുന്‍നിര വിക്കറ്റുകളാണ് മായങ്ക് പിഴുതത്. വൃദ്ധിമാന്‍ സാഹ, മനീഷ് പാണ്ഡെ, ഷാക്കിബ് അല്‍ ഹസന്‍, ശിഖര്‍ ധവാന്‍ എന്നിവരാണ് മായങ്കിന്റെ സ്പിന്‍കുരുക്കില്‍ കുടുങ്ങിയത്.ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അമ്പാടി റായിഡു, എം.എസ്. ധോണി, ദീപക് ചാഹര്‍ എന്നിവരുടെ വിക്കറ്റും വീഴ്ത്തിയിരുന്നു. ട്വിറ്ററില്‍ മായങ്കിന് അഭിനന്ദന പ്രവാഹമാണ്. ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലമിങ്, മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്, ഹര്‍ഭജന്‍ സിങ്, മൈക്കില്‍ വോന്‍, ഹര്‍ഷാ ഭോഗ്ലെ തുടങ്ങിയവരൊക്കെയും താരത്തെ പ്രശംസകൊണ്ടു മൂടുകയാണ്.

0 comments:

Post a Comment