ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായപ്പോള്‍ തിരിച്ചുവന്നത് ശക്തനായിട്ടെന്ന്




മുംബൈ: 2005ല്‍ ഗ്രെഗ് ചാപ്പലുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായത് മികച്ച കളിക്കാരനായും വ്യക്തിയായും തിരിച്ചു വരാന്‍ സഹായിച്ചെന്ന് സൗരവ് ഗാംഗുലി. ചാപ്പലുമായുള്ള തര്‍ക്കം നിര്‍ഭാഗ്യകരമായി പോയി. പക്ഷെ ടീമില്‍ തിരിച്ചു വന്നത് ശക്തനായിട്ടാണെന്നും ഗാംഗുലി പറഞ്ഞു.  ‘ഇന്ത്യന്‍ ക്രിക്കറ്റില്‍ അന്ന് നടന്ന സംഭവങ്ങള്‍ നിര്‍ഭാഗ്യകരമായിരുന്നു. ടീമില്‍ നിന്ന് പുറത്തായ ശേഷം തിരിച്ചുവരാന്‍ കഠിനാദ്ധ്വാനം ചെയ്തു. തിരിച്ചു വന്നപ്പോള്‍ മാനസികമായി ഞാന്‍ വളരെയധികം ശക്തനായിരുന്നു. കരിയറിന്റെ അവസാനം നന്നായി ബാറ്റ് ചെയ്യാന്‍ കഴിഞ്ഞു. ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ എന്റെ എറ്റവും നല്ല സമയം ആ നാലുവര്‍ഷങ്ങളായിരുന്നുവെന്ന് സച്ചിന്‍ എപ്പോഴും പറയുമായിരുന്നു.’ ഗാംഗുലി പറഞ്ഞു.  ക്രിക്കറ്റോ മറ്റേതെങ്കിലും സ്‌പോര്‍ട്‌സോ ആകട്ടെ, തോല്‍വികളും ബുദ്ധിമുട്ടുള്ള സമയങ്ങളും എങ്ങനെ നേരിടുകയെന്നതാണ് പ്രധാനമെന്നും ഗാംഗുലി പറഞ്ഞു.2005ല്‍ പരിശീലകന്‍ ഗ്രെഗ് ചാപ്പലുമായുണ്ടായ അഭിപ്രായ വ്യത്യസങ്ങളെ തുടര്‍ന്ന് ഗാംഗുലിക്ക് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമാവുകയും ദേശീയ ടീമില്‍ നിന്ന് തന്നെ പുറത്താവുകയും ചെയ്തിരുന്നു. ഗാംഗുലിയ്ക്ക് പകരം ഉപനായകനായിരുന്ന ദ്രാവിഡിനെ ക്യാപ്റ്റനാക്കുകയായിരുന്നു.  മുന്‍ ഓസ്ട്രേലിയന്‍ താരം ഗ്രെഗ് ചാപ്പലിനെ പരിശീലകനാക്കിയ തന്റെ തീരുമാനം കരിയര്‍ നശിപ്പിച്ചുവെന്നും ചാപ്പലുമായുള്ള ബന്ധം തകര്‍ന്നതിന്റെ കാരണം തനിക്കറിയില്ലെന്നും ഗാംഗുലി നേരത്തെ പറഞ്ഞിരുന്നു. 2007 ലോകകപ്പിന് ശേഷം ചാപ്പലുമായി സംസാരിച്ചിട്ട് പോലുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.  ന്യൂസിലാന്‍ഡുകാരനായ ജോണ്‍ റൈറ്റ് രാജിവെച്ച ഒഴിവില്‍ ഗാഗുലിയാണ് പരിശീലക സ്ഥാനത്തേക്ക് ഗ്രെഗ് ചാപ്പലിനെ നിര്‍ദേശിച്ചത്. ടീമിന് പുറത്തായ ശേഷം 2006 അവസാനഘട്ടത്തിലാണ് ഗാംഗുലി ടീമില്‍ തിരിച്ചെത്തുന്നത്.

0 comments:

Post a Comment