മഴയും സഞ്ജുവും കളിച്ച കളിയില്‍ ‘റോയലാ’യി രാജസ്ഥാന്‍



മഴ മുടക്കിയ കളിയില്‍ ഡല്‍ഹിക്കെതിരെ സ്വന്തം തട്ടകത്തില്‍ 10 റണ്‍സിന്റെ ജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. മഴ മൂലം ആറ് ഓവറായി ചുരുക്കിയ മത്സരത്തില്‍ പുനഃനിശ്ചയിച്ച 71 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ഡെയല്‍ഡെവിള്‍സിന് നാല് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നേരത്തെ രാജസ്ഥാന്‍ അവരുടെ ആദ്യ ഇന്നിംഗ്‌സില്‍ 17.5 ഓവറില്‍ 153/5 എന്ന സ്‌കോറില്‍ നില്‍ക്കെയാണ് മഴയെത്തിയത്.കളിയില്‍ ടോസ് നേടിയ ഡെല്‍ഹി, രാജസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു. 45 റണ്‍സെടുത്ത നായകന്‍ രഹാനെയും, 22 പന്തില്‍ 37 റണ്‍സ് നേടിയ മലയാളി താരം സഞ്ജു സാംസണും ബാറ്റിംഗില്‍ തിളങ്ങി. രാജസ്ഥാന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍ ഓസ്‌ട്രേലിയന്‍ താരം ഡാസി ഷോട്ട് റണ്ണൗട്ടായി ആദ്യ ഓവറില്‍ തന്നെ മടങ്ങി. രഹാനയുമായി ഉണ്ടായ ആശയക്കുഴപ്പമാണ് റണ്ണൗട്ടില്‍ കലാശിച്ചത്ഷഹബാസ് നദീമിന്റെ പന്ത് മിഡ്ഓഫിലേക്ക് അടിച്ചകറ്റിയ ഷോട്ട് ഒരു റണ്‍സ് ഓടിയെടുത്തു. എന്നാല്‍ രണ്ടാം റണ്‍സിനായി ഓടാന്‍ രഹാനെ നിര്‍ബന്ധിച്ചതോടെ ഷോട്ട് മടിച്ച് ഓടുകയും ചെയ്തു. പക്ഷെ ഡല്‍ഹി താരം വിജയ് ശങ്കറിന്റെ തകര്‍പ്പന്‍ ത്രോയില്‍ വിക്കറ്റ് തെറിച്ചപ്പോള്‍ ഷോട്ട് ക്രീസിലെത്തിയിരുന്നില്ല. മൂന്ന് പന്തില്‍ ആറ് റണ്‍സായിരുന്നു സമ്പാദ്യം. ആദ്യ കളിയിലും ഷോട്ട് റണ്ണൗട്ടിലാണ് പുറത്തായത്.തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച സഞ്ജു സാംസണും രഹാനയും സ്‌കോറിംഗ് മെല്ലെ മുന്നോട്ട് കൊണ്ടു പോയി. ഇടയ്ക്ക് സഞ്ജുവിന്റെ കിടിലന്‍ ഷോട്ടുകള്‍ക്കം മൈതാനം സാക്ഷ്യം വഹിച്ചു. സഞ്ജു 22 പന്തില്‍ 37 റണ്‍സ് നേടി ക്ലീന്‍ ബൗള്‍ഡായി. തുടര്‍ന്ന് വന്ന ജോയ് ബട്‌ലര്‍ 27 റണ്‍സ് നേടി പുറത്തായി. ഭേതപ്പെട്ട നീലയില്‍ രാജസ്ഥാന്‍ നീങ്ങവേ 18 ഓവറില്‍ മഴയെത്തി.മഴ മാറി കളി തുടങ്ങിയപ്പോള്‍ 6 ഓവറില്‍ 71 റണ്‍സ് വിജയലക്ഷ്യമായിരുന്നു ഡെല്‍ഹിക്ക് വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ത്തന്നെ ഓപ്പണര്‍ കോളിന്‍ മണ്‍റോയുടെ വിക്കറ്റ് നഷ്ടമായ അവര്‍ക്ക് പിന്നീടൊരിക്കലും മത്സരത്തില്‍ ജയിക്കുമെന്ന തോന്നലുണര്‍ത്താന്‍ കഴിഞ്ഞില്ല. നാലാം ഓവറിലെ നാലാം പന്തില്‍ 17 റണ്‍സെടുത്ത മാക്‌സ്‌വെല്ലിനെ പേസര്‍ ലഗ്ലിന്‍ വിക്കറ്റ് കീപ്പര്‍ ബട്ലറുടെ കൈകളിലെത്തിച്ചു. അഞ്ചാം ഓവറിലെ അവസാന പന്തില്‍ 14 പന്തില്‍ 20 റണ്‍സെടുത്ത പന്തും വീണു. അവസാന ഓവറില്‍ ജയിക്കാന്‍ 25 റണ്‍സ് വേണ്ടിയിരുന്ന ഡല്‍ഹി 10 റണ്‍സ് അകലെ പോരാട്ടം അവസാനിപ്പിച്ചു. സഞ്ജു സാംസണാണ് മാന്‍ ഓഫ് ദി മാച്ച്.

0 comments:

Post a Comment