ട്വന്റി പരമ്പര തൂത്തുവാരി പാകിസ്താന്‍,



കറാച്ചി: പാക് മണ്ണില്‍ ട്വന്റി20 ലോക ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിന് നാണംകെട്ട തോല്‍വി. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ സമ്പൂര്‍ണ പരാജയമാണ് വിന്‍ഡീസ് ഏറ്റുവാങ്ങിയത്. ആദ്യ രണ്ടു ട്വന്റികളിലും ജയിച്ച പാകിസ്താന്‍ നേരത്തേ തന്നെ മൂന്നു മല്‍സരങ്ങളുടെ പരമ്പര വരുതിയിലാക്കിയിരുന്നു. മൂന്നാമത്തെ കളിയിലെങ്കിലും ജയിച്ച് നാണക്കേട് ഒഴിവാക്കാനുറച്ച് ഇറങ്ങിയ വിന്‍ഡീസിന് പാക് കരുത്തിനു മുന്നില്‍ മറുപടിയില്ലായിരുന്നു. മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ കളിയില്‍ എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് പാകിസ്താന്‍ സ്വന്തമാക്കിയത്.ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ ആറു വിക്കറ്റിന് 153 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ പാകിസ്താന്‍ വിജയമുറപ്പിച്ചിരുന്നു. ആന്ദ്രെ ഫ്‌ളെച്ചറുടെ (53) ഇന്നിങ്‌സിലും ദിനേഷ് രാംദിന്റെ (18 പന്തില്‍ 42*) പ്രകടനവുമാണ് വിന്‍ഡീസിനെ മാന്യമായ സ്‌കോറിലെത്തിച്ചത്. പാകിസ്താനു വേണ്ടി ഷതാബ് ഖാന്‍ രണ്ടു വിക്കറ്റെടുത്തപ്പോള്‍ ഉസ്മാന്‍ ഖാന്‍, മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.മറുപടി ബാറ്റിങില്‍ വിന്‍ഡീസ് നല്‍കിയ വിജയലക്ഷ്യം ഒരു ഘട്ടത്തില്‍പ്പോലും പാകിസ്താന് വെല്ലുവിളിയുയര്‍ത്തിയില്ല. ഓപ്പണര്‍മാരായ ബാബര്‍ അസം (51), ഫഖര്‍ സമാന്‍ (40) എന്നിവര്‍ ടീമിന് മികച്ച തുടക്കം നല്‍കിയപ്പോള്‍ ഹുസൈന്‍ തല്‍ഹത്തും (31*) ആസിഫ് അലിയും (25*) ചേര്‍ന്നു വിജയം പൂര്‍ത്തിയാക്കുകയായിരുന്നു. 16.5 ഓവറില്‍ തന്നെ പാകിസ്താന്‍ ലക്ഷ്യം മറികടന്നിരുന്നു. പാക് താരം ഫഖര്‍ സമാന്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ബാബര്‍ അസമാണ് പ്ലെയര്‍ ഓഫ് ദി സീരീസ്.

0 comments:

Post a Comment