കൊല്‍ക്കത്തയെ കാര്‍ത്തിക് നയിക്കും

കൊല്‍ക്കത്ത: ഐപിഎല്ലിന്റെ പുതിയ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ആരു നയിക്കുമെന്ന് കാര്യത്തില്‍ ഒടുവില്‍ തീരുമാനമായി. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തികിനാണ് കൊല്‍ക്കത്ത നായകനായി നറുക്കു വീണിരിക്കുന്നത്. ടീമിന്റെ സിഇഒ കൂടിയായ വെങ്കി മൈസൂരാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിലൂടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.  ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള ടീം കൂടിയായ കൊല്‍ക്കത്ത രണ്ടു തവണ ഐപിഎല്ലില്‍ കിരീടമുയര്‍ത്തിയ ടീം കൂടിയാണ്. കഴിഞ്ഞ സീസണ്‍ വരെ ടീമിനെ നയിച്ച ഗൗതം ഗംഭീര്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിലേക്കു മാറിയതോടെയാണ് കൊല്‍ക്കത്തയ്ക്കു പുതിയ നായകനെ കണ്ടെത്തേണ്ടിവന്നത്.  കന്നി സീസണില്‍ തന്നെ നായകസ്ഥാനം ഐപിഎല്ലില്‍ കൊല്‍ക്കത്തയ്‌ക്കൊപ്പം കാര്‍ത്തികിന് ഇതു കന്നി സീസണ്‍ കൂടിയാണ്. ആദ്യ സീസണില്‍ തന്നെ ടീമിനെ നയിക്കാനും ഭാഗ്യം ലഭിച്ചതിന്റെ ത്രില്ലിലാണ് അദ്ദേഹം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഐപിഎല്ലില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ ടീമാണ് കൊല്‍ക്കത്തയെന്നും അവരുടെ ക്യാപ്റ്റനാവാന്‍ കഴിഞ്ഞത് വലിയ അംഗീകാരമായാണ് കാണുന്നതെന്നും കാര്‍ത്തിക് പ്രതികരിച്ചു.  മൂന്നു പേരെ പരിഗണിച്ചു താരലേലം പൂര്‍ത്തിയായ ശേഷം കൊല്‍ക്കത്തയുടെ ക്യാപ്റ്റന്‍ പദവിയിലേക്ക് ഉയര്‍ന്നുകേട്ടത് മൂന്നു പേരുടെ പേരുകളായിരുന്നു. കാര്‍ത്തികിനെ കൂടാതെ റോബിന്‍ ഉത്തപ്പ, ഓസ്‌ട്രേലിയന്‍ ബാറ്റ്്‌സ്മാന്‍ ക്രിസ് ലിനും പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ തോളിനേറ്റ പരിക്കൂമൂലം ലിന്‍ ഐപഎല്ലില്‍ കളിക്കുന്ന കാര്യം പോലും സംശയത്തിലായതോടെ കാര്‍ത്തികിനെ ക്യാപ്റ്റനാക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.  ഉത്തപ്പ വൈസ് ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടിരുന്ന മറ്റൊരു താരമായ ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ റോബിന്‍ ഉത്തപ്പയെ കൊല്‍ക്കത്തയുടെ വൈസ് ക്യാപ്റ്റനായി നിയമിച്ചിട്ടുണ്ട്. 2014 മുതല്‍ കൊല്‍ക്കത്തയ്‌ക്കൊപ്പമുള്ള ഉത്തപ്പ ടീമിലെ ഏറ്റവും വിശ്വസ്തനായ താരങ്ങളിലൊരാള്‍ കൂടിയാണ്.  7.4 കോടി മൂല്യം താരലേലത്തില്‍ 32 കാരനായ കാര്‍ത്തികിനു വേണ്ടി പല ഫ്രാഞ്ചൈസികളും താല്‍പ്പര്യം പ്രകടിപ്പിച്ച് രംഗത്തുണ്ടായിരുന്നു. നിലവില്‍ ഇന്ത്യന്‍ ടീമിനു പുറത്താണെങ്കിലും പ്രാദേശിക ക്രിക്കറ്റിലും നിശ്ചിത ഓവര്‍ മല്‍സരങ്ങളിലുമെല്ലാം സ്ഥിരതയാര്‍ന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചിരുന്നത്. ഇതു തന്നെയാണ് താരത്തിനുള്ള ഡിമാന്റ് വര്‍ധിക്കാനും കാരണം. 7.4 കോടി രൂപ വാരിയെറിഞ്ഞാണ് ഒടുവില്‍ കൊല്‍ക്കത്ത കാര്‍ത്തികിനെ തങ്ങളുടെ തട്ടകത്തിലേക്കു കൊണ്ടുവന്നത്.  കാര്‍ത്തികിന്റെ ആറാമത്തെ ടീം ഐപിഎല്ലിലെ കഴിഞ്ഞ 10 വര്‍ഷത്തിനിടെ കാര്‍ത്തികിന്റെ ആറാമത്തെ ടീമാണ് കൊല്‍ക്കത്ത. 2008ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിലൂടെ തുടങ്ങിയ അദ്ദേഹം പിന്നീട് കിങ്‌സ് ഇലവന്‍ പഞ്ചാബ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ്, ഗുജറാത്ത് ലയണ്‍സ് ടീമുകള്‍ക്കു വേണ്ടിയും താരം ജഴ്‌സിയണിഞ്ഞു.  ക്യാപ്റ്റന്‍സി മികവ് തെളിയിച്ചു ക്യാപ്റ്റനെന്ന നിലയില്‍ തന്റെ മികവ് നിരവധി തവണ തെളിയിച്ച താരം കൂടിയാണ് കാര്‍ത്തിക്. പ്രാദേശിക ക്രിക്കറ്റില്‍ തമിഴ്‌നാടിനാടിന്റെ ക്യാപ്റ്റനായിരുന്ന കാര്‍ത്തിക് കഴിഞ്ഞ വര്‍ഷത്തെ ദുലീപ് ട്രോഫിയില്‍ ഇന്ത്യ റെഡ് ടീമിന്റെയും നായകനായിരുന്നു. ടീമിനെ ദുലീപ് ട്രോഫി വിജയത്തിലേക്ക് നയിക്കാനും കാര്‍ത്തികിനു സാധിച്ചു.

0 comments:

Post a Comment