ഇന്ത്യയുടെ ഭാവിയെന്താകും?; ശ്രീലങ്കയിലെ പരമ്പര യുവപ്രതിഭകളുടെ പരീക്ഷണവേദി

കൊളംബോ: ചുരുങ്ങിയ ഓവര്‍ മത്സരങ്ങളില്‍ നിലവില്‍ വിരാട് കോഹ്‌ലിയുടെ ഇന്ത്യന്‍ ടീമിനെ വെല്ലാന്‍ മറ്റാരുമില്ല. സൗത്ത് ആഫ്രിക്കയില്‍ കണ്ട കളി തന്നെ ഉദാഹരണം. ബാറ്റിംഗിലും, ബൗളിംഗിലും, ഫീല്‍ഡിംഗിലും ഇന്ത്യന്‍ താരങ്ങള്‍ തങ്ങളുടെ മികച്ച പ്രകടനം തന്നെ കാഴ്ചവെയ്ക്കുന്നു. അതുകൊണ്ട് തന്നെ ശ്രീലങ്കയില്‍ മാര്‍ച്ച് 6ന് ആരംഭിക്കുന്ന 2018 നിദാഹാസ് ട്രോഫി ടി20 ത്രിരാഷ്ട്രപരമ്പരയില്‍ ഇന്ത്യയാണ് ഫേവറിറ്റ് ടീം. ലങ്കയും, ബംഗ്ലാദേശുമാണ് എതിരാളികള്‍.ധോണിയും, വിരാടും ഇല്ലാതൊരു ടീം ഏറെ നാളായി മത്സരിക്കാന്‍ ഇറങ്ങിയിട്ട്. അതുകൊണ്ട് തന്നെ യുവതാരങ്ങള്‍ക്ക് തങ്ങളുടെ കഴിവ് പരമാവധി തെളിയിക്കാനുള്ള വേദിയാണ് ലങ്കയിലെ ടി20 പരമ്പര. ഇന്ത്യന്‍ സെലക്ടര്‍മാരും, ഐപിഎല്‍ ഫ്രാഞ്ചൈസികളും ഈ മത്സരത്തില്‍ കണ്ണുംനട്ട് ഇരിപ്പാണ്. ടീമില്‍ എപ്പോഴും മികച്ചൊരു ബാക്ക്-അപ്പ് വേണമെന്ന ക്യാപ്റ്റന്റെ ആവശ്യം ഇതുവഴി പരിഹരിക്കാന്‍ സെലക്ടര്‍മാര്‍ക്ക് സാധിക്കും.
വിജയ് ഹസാരെ ട്രോഫി, സയെദ് മുഷ്താഖ് അലി ട്രോഫി മത്സരങ്ങളിലെ മികച്ച ഫോമാണ് ഈ യുവതാരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമില്‍ ഇടംനല്‍കിയത്. 2018 നിദാഹാസ് ട്രോഫി ഇന്ത്യന്‍ ക്രിക്കറ്റിന് ഒരു സുവര്‍ണ്ണാവസരമാണ്. തങ്ങളുടെ ബാക്ക് ബെഞ്ചിനെ പരീക്ഷിക്കാനും യുവാക്കള്‍ക്ക് അടുത്ത തലത്തിലേക്ക് വളരാനുള്ള അവസരം കൂടിയാണിത്. ഇതില്‍ മികവ് തെളിയിക്കുന്ന താരങ്ങള്‍ ടീമില്‍ വീണ്ടും ഇടംനേടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.എന്നാല്‍ 50 ദിവസത്തെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ക്ഷീണം തീര്‍ക്കാന്‍ ഇന്ത്യന്‍ ടീം കാര്യമായ അഴിച്ചുപണിയോടെയാണ് ലങ്കയില്‍ എത്തുക. കോഹ്‌ലി, ധോണി, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബൂംറ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ച് യുവതാരങ്ങള്‍ക്ക് അവസരം നല്‍കും. രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ ഋഷഭ് പന്ത്, ദീപക് ഹൂഡ, മുഹമ്മദ് സിറാജ്, വിജയ്ശങ്കര്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്ക് ഇടമുണ്ടാകും.


0 comments:

Post a Comment