പാക് പട തല്ലി, കരീബിയക്കാര്‍ വീണ്ടും കരഞ്ഞു!!



കറാച്ചി: ഐസിസി ട്വന്റി20 റാങ്കിങില്‍ എന്തുകൊണ്ടാണ് ലോകത്തിലെ നമ്പര്‍ വണ്‍ ടീമായി തങ്ങള്‍ മാറിയതെന്ന് പാകിസ്താന്‍ തെളിയിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും ജയിച്ചാണ് പാക്പട കരുത്തുകാട്ടിയത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ പാകിസ്താന്‍ 2-0ന്റെ അപരാജിത ലീഡ് സ്വന്തമാക്കുകയും ചെയ്തു. രണ്ടാം ട്വന്റി20യില്‍ 82 റണ്‍സിന്റെ ആധികാരിക വിജയമാണ് ആതിഥേയര്‍ ആഘോഷിച്ചത്.ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റിന് 205 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ഫഖര്‍ സമാനെ (6) ടീം സ്‌കോര്‍ 11 ആവുമ്പോഴേക്കും നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിലെ സെഞ്ച്വറി കൂട്ടുകെട്ട് പാകിസ്താനെ ശക്തമായ നിലയിലെത്തിച്ചു. ബാബര്‍ അസം പുറത്താവാതെ 97 റണ്‍സെടുത്ത് ടീമിന്റെ ടോപ്‌സ്‌കോററായി. ഹുസൈന്‍ തല്‍ഹത്താണ് (63) മറ്റൊരു സ്‌കോറര്‍. 58 പന്തുകളില്‍ 13 ബൗണ്ടറികളും ഒരു സിക്‌സറുമടങ്ങിയതായിരുന്നു അസമിന്റെ ഇന്നിങ്‌സ്. തല്‍ഹത്ത് 41 പന്തുകളില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറും പായിച്ചു.മറുപടി ബാറ്റിങില്‍ ഒരിക്കല്‍പ്പോലും പാകിസ്താന് ഭീഷണിയുയര്‍ത്താന്‍ കരീബിയക്കാര്‍ക്കായില്ല. നാലു പന്ത് ബാക്കിനില്‍ക്കെ 123 റണ്‍സില്‍ വിന്‍ഡീസ് കളി മതിയാക്കി പവലിയനില്‍ തിരിച്ചെത്തി. ഓപ്പണര്‍ ചാഡ്‌വിക്ക് വാള്‍ട്ടന്‍ (40) മാത്രമേ വിന്‍ഡീസ് നിരയില്‍ അല്‍പ്പമെങ്കിലും ചെറുത്തുനില്‍പ്പ് നടത്തിയുള്ളൂ. ദിനേഷ് രാംദിന്‍ 21 റണ്‍സെടുത്തു പുറത്തായി. മൂന്നു വിക്കറ്റെടുത്ത മുഹമ്മദ് ആമിറും രണ്ടു വിക്കറ്റ് വീതം നേടിയ ശതാബ് ഖാനും ഹുസൈന്‍ തല്‍ഹത്തും ചേര്‍ന്നാണ് പാകിസ്താന്റെ ജയം അനായാസമാക്കിയത്. പാക് താരം ബാബര്‍ അസമാണ് മാന്‍ ഓഫ് ദി മാച്ച്.

0 comments:

Post a Comment