പ്രതീക്ഷകള്‍, ലക്ഷ്യങ്ങള്‍... വെല്ലുവിളി ഒന്നു മാത്രം!



മുംബൈ: ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കു കീഴില്‍ ഐപിഎല്ലില്‍ നാലാം കിരീടം തേടിയാണ് നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നത്. ശ്രീലങ്കയില്‍ നടന്ന നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയില്‍ ഇന്ത്യന്‍ യുവനിരയെ ചാംപ്യന്‍മാരാക്കിയ ശേഷമാണ് രോഹിത് ഐപിഎല്ലില്‍ മുംബൈക്കൊപ്പം ചേര്‍ന്നത്. ഐപിഎല്‍ കിരീടം നിലനിര്‍ത്താന്‍ കഴിയുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.സത്യസന്ധമായി പറഞ്ഞാല്‍ വളരെ ആവേശത്തിലാണ് താന്‍. പുതിയ താരങ്ങള്‍ ടീമിലേക്കു വരുന്നത് എല്ലായ്‌പ്പോഴും ആവേശം കൊള്ളിക്കുന്ന കാര്യമാണ്. യുവതാരങ്ങളും സീനിയര്‍ താരങ്ങളുമടങ്ങിയ സന്തുലിതമായ ടീമാണ് ഇത്തവണ മുംബൈയുടേത്. പുതുതായെത്തിയ താരങ്ങള്‍ കഴിയുന്നത്ര വേഗത്തില്‍ ടീമുമായി ഒത്തുചേര്‍ന്നു മുന്നോട്ടു പോവേണ്ടതുണ്ട്. ഇതു മാത്രമാണ് മും മുെബൈയുടെ ഏക വെല്ലുവിളിയെന്നും രോഹിത് വിശദമാക്കി.പുതിയ താരങ്ങള്‍ എത്രയും വേഗം ടീമുമായി പൊരുത്തപ്പെടുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം സൂചിപ്പിച്ചു. മുംബൈ ഇന്ത്യന്‍സ് ക്യാംപിന്റെ സംസ്‌കാരത്തെ രോഹിത് പ്രശംസിച്ചു. കാണികളെ എപ്പോഴും ഹരം കൊള്ളിക്കുകയും തങ്ങളുടെ സ്വന്തം ടീമെന്ന് അവരെക്കൊണ്ട് തോന്നിപ്പിക്കുകയും ചെയ്യുന്നതാണ് മുംബൈയുടെ പ്രത്യേകത. ഇതാണ് താരങ്ങള്‍ക്കു കളിക്കളത്തില്‍ കൂടുതല്‍ സ്വതന്ത്രരായി കളിക്കാന്‍ പ്രചോദനമാവുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പുതിയ സീസണിലേക്കു രോഹിത്തിനെ കൂടാതെ ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, കിരോണ്‍ പൊള്ളാര്‍ഡ് എന്നിവരെ മാത്രമാണ് മുംബൈ നിലനിര്‍ത്തിയത്. ശേഷിച്ചവരെല്ലാം ഇത്തവണ ലേലത്തില്‍ ടീമിലെത്തിയവരാണ്. ശനിയാഴ്ച മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈയും തമ്മിലാണ് ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരം.

0 comments:

Post a Comment