ഇത്തവണ ദൂരദര്‍ശനിലും കാണാം



മുംബൈ: കോടികള്‍ പൊടിച്ചൊരു മാമാങ്കം അരങ്ങേറുമ്പോള്‍ ദൂരദര്‍ശന് അവിടെ എന്ത് കാര്യം?. ഐപിഎല്‍ 2018 സംപ്രേക്ഷണം ചെയ്യാന്‍ ദൂരദര്‍ശന്‍ ഒരുങ്ങുന്നുവെന്ന് കേള്‍ക്കുമ്പോള്‍ പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് എന്ത് കാര്യമെന്ന് ആരും ചിന്തിച്ച് പോകും. എന്നാല്‍ ഐപിഎല്‍ കൂടുതല്‍ വിശാലമായ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ദൂരദര്‍ശന്‍ തന്നെയാണ് വഴിയെന്ന് തിരിച്ചറിഞ്ഞാണ് ഏപ്രില്‍ 7ന് ആരംഭിക്കുന്ന മത്സരങ്ങള്‍ സംപ്രേക്ഷണ അവകാശം പങ്കുവെയ്ക്കുന്നത്.  ഒരു മണിക്കൂര്‍ വൈകിയാണ് സ്റ്റാര്‍ ഇന്ത്യ കാണിക്കുന്ന മത്സരങ്ങള്‍ ദേശീയ ചാനലില്‍ എത്തുക. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടന്ന ലേലത്തില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഐപിഎല്‍ സംപ്രേക്ഷണാവകാശം സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു. തെരഞ്ഞെടുത്ത മത്സരങ്ങളാണ് സ്റ്റാര്‍ ഇന്ത്യയും, പ്രസാര്‍ ഭാരതിയും പങ്കുവെയ്ക്കുക. 50-50 വരുമാനം പങ്കുവെയ്ക്കലും ഇതില്‍ ഉള്‍പ്പെടും 16347.5 കോടി രൂപ മുടക്കിയാണ് സ്റ്റാര്‍ ഈ അവകാശം പിടിച്ചത്. സോണിയും, മറ്റ് 13 എതിരാളികളുമായുള്ള മത്സരത്തിനൊടുവിലായിരുന്നു ഇത്. എന്നാല്‍ മത്സരം തുടങ്ങാന്‍ ദിവസങ്ങള്‍ ഉള്ളപ്പോഴും സര്‍ക്കാരിന്റെ അപ്‌ലിങ്ക് പെര്‍മിറ്റ് ബിസിസിഐയ്ക്ക് ലഭിച്ചിട്ടില്ല. അനുമതി വൈകുന്ന കാര്യം അറിയിച്ച് ബിസിസിഐ കേന്ദ്ര ഇന്‍ഫൊര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്.  ടൂര്‍ണമെന്റ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളതിനാല്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നാണ് വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് നല്‍കിയ കത്തില്‍ ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി ആവശ്യപ്പെടുന്നത്.

0 comments:

Post a Comment