ഇക്കുറി ഐപിഎല്ലില്‍ എത്ര മലയാളികള്‍,


ദില്ലി: ഐപിഎല്ലിന്റെ ഒരു പുതിയസീസണ്‍ കൂടി ആരംഭിക്കാനിരിക്കെ ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകര്‍ ആഹ്ലാദത്തിലാണ്. രണ്ടുമാസത്തോളം ഇനി കുട്ടിക്രിക്കറ്റിന്റെ പൂരക്കാലമാണ്. ഫുട്‌ബോളിനെ കുറച്ചേറെ പ്രണയിക്കുന്നവരാണെങ്കിലും മലയാളികളും ഐപിഎല്‍ ആവേശത്തില്‍ പിന്നിലല്ല. ഇക്കുറി ആറ് മലയാളി താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കുന്നുണ്ടെന്നത് ആവേശം ഇരട്ടിയാക്കുന്നു.  മൂന്നു മലയാളി പുതുമുഖങ്ങള്‍ ഐപിഎല്ലില്‍ ഇത്തവണ അരങ്ങേറ്റം പ്രതീക്ഷിക്കുന്നുണ്ട്. മലപ്പുറം സ്വദേശി കെ.എം. ആസിഫ്, ആലപ്പുഴയില്‍ നിന്നുള്ള എസ്. മിഥുന്‍, കോട്ടയം സ്വദേശി എം.ഡി. നിധീഷ് എന്നിവരാണിവര്‍. ബൗളറായ ആസിഫിനെ 40 ലക്ഷം രൂപയ്ക്ക് ചെന്നൈ ടീം ആണ് ലേലത്തിനെടുത്തത്.20 ലക്ഷം രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സിലെത്തിയ മിഥുന്‍ ലെഗ് സ്പിന്നറാണ്. മറ്റൊരു ബൗളറായ നിധീഷ് മുംബൈ ഇന്ത്യന്‍സിനു വേണ്ടിയും കളത്തിലിറങ്ങും. 20 ലക്ഷം രൂപയാണ് ഈ യുവ ബൗളര്‍ക്ക് പ്രതിഫലമായി ലഭിക്കുക. ഐപിഎല്ലില്‍ നേരത്തെ തന്നെ കളിതുടങ്ങിയ സച്ചിന്‍ ബേബി, സഞ്ജു സാംസണ്‍, ബേസില്‍ തമ്പി തുടങ്ങിയവരാണ് മറ്റു മലയാളികള്‍. ഇതില്‍ സഞ്ജു സാംസണ്‍ കഴിവു തളിയിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റസ്മാന്‍ ആണ്. എട്ടു കോടി രൂപയാണ് സഞ്ജുവിനുവേണ്ടി രാജസ്ഥാന്‍ മുടക്കിയത്. 2013 മുതല്‍ ഐപിഎല്ലില്‍ കളിക്കുന്ന സച്ചിന്‍ ബേബിയെ 20 ലക്ഷം രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആണ് തങ്ങളുടെ താവളത്തിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ അരങ്ങേറ്റം കുറിച്ച ബേസില്‍ തമ്പിയാകട്ടെ ഭാവി ഇന്ത്യന്‍ ബൗളറാകുമെന്ന് പ്രതീക്ഷയുള്ള താരം കൂടിയാണ്. പുതിയ സീസണില്‍ 95 ലക്ഷം രൂപയ്ക്ക് ഹൈദരാബാദ് ടീം ആണ് ബേസിലിനെ സ്വന്തമാക്കിയത്.

0 comments:

Post a Comment